'സി.എ.ജിയുടേത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകൾ'; വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്ന് വി. മുരളീധരൻ

കേരള പൊലീസിനെതിരായ സിഎജി കണ്ടെത്തലുകൾ ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ളതാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മാവോവാദികളുടെ അക്രമം അവസാനിപ്പിക്കാൻ കേന്ദ്രം കൂടി നൽകിയ പണമാണ് വകമാറ്റിയത്. 12000 വെടിയുണ്ടകൾ കാണാതെ പോയിട്ടും തൃപ്തികരമായ വിശദീകരണം പോലും നൽകാൻ പൊലീസിലെ ഉത്തരവാദിത്വപ്പെട്ടവരോ ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറാകുന്നില്ല. ഒരു മന്ത്രിയുടെ ഗൺമാൻ അടക്കം പ്രതിയായ സംഭവത്തിൽ നിരുത്തരവാദപരമായ പ്രതികരണമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് പറഞ്ഞു.

ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് സിഎജി നടത്തിയിട്ടുള്ളത്. ഔദ്യോഗിക വിവരങ്ങളായി എത്തിയിട്ടില്ലെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഡിജിപിക്ക് പണം വകമാറ്റാൻ കഴിയില്ല. പിണറായി വിജയൻ അറിഞ്ഞിട്ടാണോ ഡിജിപിയുടെ തട്ടിപ്പെന്നും വി വിമുരളീധരൻ ചോദിച്ചു.

Read more

ഡിജിപി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രയും ദുരൂഹമാണ്. വിവാദ കമ്പനിക്ക് യുകെയുമായി ബന്ധമുള്ള സാഹചര്യത്തിൽ ഡിജിപിയുടെ യുകെ യാത്ര പരിശോധിക്കണം. കേന്ദ്രത്തിന്‍റെ അനുമതി വിദേശയാത്രയ്ക്കുണ്ടോയെന്നും  വ്യക്തമാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു,