ശബരിമലയില്‍ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിലും ക്രമക്കേടെന്ന് സി.എ.ജി; പൊലീസ് ഉദ്യോഗസ്ഥർക്ക് താത്പര്യമുള്ള കമ്പനികൾക്ക് കെൽട്രോൺ പുറംകരാർ നൽകുന്നുവെന്ന് സൂചന

കേരള പൊലീസ് തലപ്പത്ത് വൻതോതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് ഇന്നലെ സഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് താത്പര്യമുള്ള കമ്പനികൾക്ക് കെൽട്രോൺ പുറംകരാർ നൽകുന്നുവെന്ന സൂചനയാണ് സിഎജി നൽകുന്നത്.

പൊലീസിലെ ഭൂരിപക്ഷം വാങ്ങലുകൾക്കുമിടയിൽ കെൽട്രോണുണ്ട്. പൊതുമേഖലാ സ്ഥാപനമെന്ന ലേബലിൽ കെൽട്രോണിനെ നിർത്തിയാണ് വെട്ടിപ്പെട്ടെന്നാണ് സിഎജി കണ്ടെത്തൽ. ശബരിമലയിൽ 2017-ൽ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയത് ചെറിയ ഉദാഹരണം. 30 സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാൻ സർക്കാർ നൽകിയത് 11.36 കോടിയുടെ ഭരണാനുമതിയാണ്. കെൽട്രോണ്‍ നൽകിയ വിശദമായ പ്രോജക്ട റിപ്പോർട്ട് പരിശോധിച്ച സാങ്കേതിക സമിതി കമ്പോള വിലയെക്കാള്‍ മൂന്നിരട്ടി വിലയാണ് കെൽട്രോൺ നൽകിയിരിക്കുന്നതെന്ന് കണ്ടെത്തി.

ഗുണനിലവാരമുള്ള സാധനങ്ങളാണ് നൽകുന്നതെന്ന കെൽട്രോണിന്റെ വിശദീകരണത്തിൻറെ അടിസ്ഥാനത്തിൽ കെൽട്രോണിന് തന്നെ ഉപകരണങ്ങള്‍ വാങ്ങാൻ അനുമതി നൽകി. കെൽട്രോൺ ഉപകരാർ നൽകി. ഉത്സവ സീസണ്‍ കഴിയാറായപ്പോഴാണ് പല സുരക്ഷാ ഉപകരണങ്ങളും കെൽട്രോൺ നൽകിയത്. ഇതുവഴി 1.50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തൽ.

Read more

എന്തിന് കെൽട്രോൺ വഴി ഇടപാട് നടത്തുന്നുവെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. നേരിട്ടുള്ള ടെണ്ടർ വഴി പൊലീസ്, സാധനങ്ങള്‍ വാങ്ങിയിരുന്നുവെങ്കിൽ കോടികള്‍ ലാഭിക്കാമായിരുന്നുവെന്നും സിഎജി പറയുന്നു. കെൽട്രോൺ ഉപകരാർ നൽകുന്ന കമ്പനികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടാകുമെന്ന വാദമാണ് സിഎജി റിപ്പോർട്ടോടെ ബലപ്പെടുന്നത്. ഇത്തരം ബന്ധം കണ്ടെത്താൻ സിഎജി റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണം വേണം.