ഗണേഷ് കുമാറിന് ഗതാഗതം, കടന്നപ്പള്ളിക്ക് തുറമുഖം; മന്ത്രിസഭ പുനഃസംഘടനയിൽ വകുപ്പുകൾക്ക് മാറ്റമില്ല

സംസ്ഥാന മന്ത്രി സഭ പുനഃസംഘടിക്കുമ്പോൾ അതിൽ മന്ത്രിമാരുടെ വകുപ്പുകൾ മാറാൻ സാധ്യതയില്ല. കൂടിയാലോചനകൾക്ക് ശേഷം പുതിയ മന്ത്രിമാർക്ക് ചുമതല നൽകുന്ന വകുപ്പുകൾ തീരുമാനമായി കഴിഞ്ഞിരിക്കുകയാണ്. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയാണ് വകുപ്പുകളിൽ അന്തിമ തീരുമാനമെടുക്കുക.

നിലവിലെ ധാരണകളനുസരിച്ച് കെ ബി ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക.ആന്റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിന് ലഭിക്കും. അഹമ്മദ് ദേവര്‍ക്കോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പാകും കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുക.രണ്ടുപേരും ഇതേ വകുപ്പുകള്‍ നേരത്തെ വഹിച്ചു പരിചയമുള്ളവരായതിൽ കൂടുതൽ ആശങ്കകളുടെ ആവശ്യമില്ല.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഉറപ്പ് നൽകിയതാണ്
രണ്ടര വര്‍ഷത്തിനു ശേഷമുള്ള പുനഃസംഘടന.
കാര്യങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമ്പോള്‍ എല്‍ഡിഎഫിന്റെ കെട്ടുറപ്പിന് തകരാറുകൾ ഒന്നും തന്നെയില്ല. എതിരഭിപ്രായത്തിന്റെ ചെറു കണിക പോലുമില്ല. ഇനി ആകെ ഔദ്യോഗികമായുള്ള പുതിയ മന്ത്രിമാരുടെ വകുപ്പ് പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപെട്ടില്ല. അതിന്റെ പേരില്‍ എല്‍ഡിഎഫില്‍ വിവാദങ്ങളും ഇല്ല. മന്ത്രിസ്ഥാനം വേണമെന്ന കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യം പരിഗണിച്ചില്ല. പകരം, ഉചിതമായ പരിഗണനകള്‍ നല്‍കാമെന്ന ഉറപ്പു നല്‍കിയിരിക്കുകയാണ് എൽഡിഎഫ്.