നവ കേരള സദസ് പൂര്‍ത്തിയായി; ഇനി പുനഃസംഘടന, ഇടതു മുന്നണിയോഗം ഇന്ന് ചേരും

സംസ്ഥാന സർക്കാർ നടത്തിവന്ന നവകേരള സദസ് പര്യടന പരിപാടി പൂർത്തിയായി. ഇനി ചർച്ച നടക്കുക മന്ത്രി സഭ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ പ്രധാന ചർച്ച ഈ വിഷയമാകും. മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാര്‍ട്ടികൾ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരുത്തേണ്ടത്.

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. സത്യപ്രതിജ്ഞാ തീയതിയിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. സാദാരണഗതിയിൽ സർക്കാർ രണ്ടരവർഷം പൂർത്തിയായ ഉടൻ തന്നെ പുനഃസംഘടന നടത്തേണ്ടതാണ്. എന്നാൽ നവകേരള സദസ് മൂലം പുനഃസംഘടനയും നീണ്ടുപോകുകയായിരുന്നു.

നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം.

എന്നാൽ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.