അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരിശോധന നടത്തിയത് മുന്‍പരിചയമില്ലാത്തവരെന്ന് പൊലീസ്, അന്വേഷണം തുടങ്ങി

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. മുന്‍ പരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്ന് പൊലീസ് പറയുന്നു. പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരിശോധന ചുമതല നല്‍കിയത്.

എന്നാല്‍ ഈ സ്ഥാപനം ചുമതല കരുനാഗപ്പള്ളി സ്വദേശിക്ക് കൈമാറി. ഇദ്ദേഹം സുഹൃത്തിനും ചുമതല ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് കേരളം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. സംഭവം നാണക്കേട് ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. ഏജന്‍സിക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തെ തുടര്‍ന്ന് ലോക്സഭയില്‍ കേരള എംപിമാര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. എന്‍.കെ. പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംഭവം ഗൗരവമുള്ളതാണ്. സമഗ്രമായ അന്വേഷണം വേണം. നീറ്റ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സി(എന്‍ടിഎ) പറയുന്നു. പരീക്ഷ നടക്കുന്ന സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ല. ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ഏജന്‍സി അറിയിച്ചു. അന്വേഷണം നടത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു വ്യക്തമാക്കി.