കണ്‍സെഷന്‍ നിരക്ക് കൂട്ടണം; ഗതാഗതമന്ത്രിക്ക് ബസുടമകളുടെ കത്ത്

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണം എന്നാവശ്യവുമായി ബസുടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് കത്ത് നല്‍കി. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവ് എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണന്നും അതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും കത്തില്‍ പറയുന്നു.

ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്നാണ് ആന്റണി രാജു അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്ക് ഇടതുമുന്നണിയോഗം അംഗീകാരം നല്‍കിയിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം കൂട്ടും.എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടിയിരുന്നില്ല. കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ലെങ്കിലും ഈ വിഷയത്തില്‍ ഒരു കമ്മീഷനെ വെച്ച് വിശദമായ പഠനം നടത്താനാണ് യോഗത്തില്‍ തീരുമാനമായത്.

പുതുക്കിയ യാത്രാനിരക്കില്‍ ബസുടമകള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് നിന്ന് 12 രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.ബസ് ചാര്‍ജിന്റെ കൂടെ ഓട്ടോ, ടാക്‌സി നിരക്കും വര്‍ധിപ്പിച്ചിരുന്നു. ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് 30 രൂപയാക്കും. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി ഉയര്‍ത്തും. ടാക്‌സി നിരക്കിലും വര്‍ധനവുണ്ട്. 1500 സിസിയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ചാര്‍ജ് 225 രൂപയും താഴെയുള്ളവയ്ക്ക് 200 രൂപയുമാക്കി നിജപ്പെടുത്തുമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.