ബസ്സുടമകളുടെ ആവശ്യം ന്യായം; നിരക്ക് വര്‍ദ്ധന ഉടനെന്ന് ആന്റണി രാജു

സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ ആവശ്യം ന്യായമാണ്. എത്രത്തോളം വര്‍ധന വേണ്ടിവരുമെന്നു ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസുടമകളെ മാത്രമല്ല ജനങ്ങളെയും ബാധിക്കുന്ന കാര്യമാണ് സൂക്ഷ്മതയോടെ മാത്രമേ നടത്തുകയുള്ളൂ. ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാള്‍ കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കും വര്‍ധിപ്പിക്കും. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം മിനിമം ചാര്‍ജ് 12 രൂപയാക്കണം. ഈ മാസം 31നകം  നിരക്ക്  വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ബസുടമകള്‍ അറിയിച്ചു. നിലവില്‍ സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്‌. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. സംസ്ഥാന ബജറ്റിലും ബസുടമകളുടെ ആവശ്യങ്ങള്‍  പരിഗണിച്ചില്ല എന്നും അവർ ആരോപിച്ചു.

വിദ്യാർത്ഥികളുടെ കണ്‍സെഷന്‍ നിരക്ക്  മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണം എന്നും  ബസുടമകൾ ആവശ്യപ്പെട്ടു.

ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നിരക്ക് ഉള്‍പ്പെടെ കൂട്ടണം എന്ന് ആവശ്യപ്പെട്ട് നേരത്തെയും ബസുടമകള്‍ സമരം പ്രഖ്യാപിച്ചരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്.