ബസ് ചാര്‍ജ് കുറച്ചു; അധിക നിരക്ക് ഈടാക്കുന്നത് അറിയില്ലെന്ന് ഗതാഗത മന്ത്രി

കോവിഡിനെ തുടര്‍ന്ന് ബസുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് കുറച്ചുവെന്ന് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്ക് തന്നെയാണ് ഈടാക്കുന്നതെന്ന വാര്‍ത്തയെ തുടര്‍ന്ന് മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് ബസ് ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് വീണ്ടും എട്ടു രൂപയാക്കി കുറച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അധിക നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് സമരത്തിനൊരുങ്ങി ജീവനക്കാര്‍. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തും. വിഷുവും ഈസ്റ്ററും ആയിട്ടുപോലും മാര്‍ച്ചിലെ ശമ്പളം നല്‍കിയിട്ടില്ല. കെ സ്വിഫ്റ്റില്‍ എം പാനല്‍ ജീവനക്കാപരെ നിയമിക്കുമെന്ന് വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നും കഴിഞ്ഞ ദിവസം ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചിരുന്നു.

വിഷുവായിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെയും ഇടപെടാന്‍ തയ്യാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടില്‍ പ്രതിക്ഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ – എഐടിയുസി ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിത കാല സമരം നടത്താന്‍ തീരുമാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ അറിയിച്ചു. വിഷുവിന് മുന്‍പ് ശമ്പളം വിതരണം ചെയ്തില്ലയെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്നും എഐടിയുസി വ്യക്തമാക്കി.

ഇന്ന് മുതല്‍ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫിസ് പടിക്കലും അനിശ്ചിതകാല റിലേ നിരാഹാര സമരവും ആരംഭിക്കും. ഏപ്രില്‍ 19ന് ചീഫ് ഓഫീസ് ധര്‍ണ നടത്തും.