ബസ് ചാര്‍ജ് വര്‍ദ്ധനയില്‍ ഇന്ന് തീരുമാനം; ഓട്ടോ ടാക്‌സി നിരക്കും കൂടും

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്‍ ഇന്ന് തീരുമാനം ഉണ്ടാകും. ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. ബസ് ചാര്‍ജ് പത്ത് രൂപയും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് മൂന്ന് രൂപയും ആയേക്കുമെന്നാണ് സൂചന. സില്‍വര്‍ ലൈന്‍ സംബന്ധിച്ച വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറു രൂപയാക്കണം. മിനിമം നിരക്ക് 12 രൂപയാക്കണം. കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം എന്ന ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. നിര്ക്ക് വര്‍ദ്ധന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിച്ചത്. നാല് ദിവസം സമരം നടത്തിയിരുന്നു.

രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധനയും പരിഗണനയിലുണ്ട്. ഓട്ടോയുടെ നിരക്ക് മിനിമം 30 ആക്കിയേക്കും. ഒന്നര കിലോമീറ്ററാണ് മിനിമം ദൂരം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന.

ടാക്‌സിയുടെ മിനിമം നിരക്ക് 175 ല്‍ നിന്ന് 220 മുതല്‍ 225 വരെ ആക്കാനാണ് ഗതാഗത വകുപ്പിന്റെ ശിപാര്‍ശ. പിന്നീടുള്ള ദൂരത്തിന് കിലോമീറ്ററിന് 20 വരെയാക്കി വര്‍ദ്ധിപ്പിക്കാനും ശിപാര്‍ശയുണ്ട്.