ബഫര്‍ സോണില്‍ ഇടഞ്ഞ് സഭ; അതിവേഗ അനുനയ നീക്കവുമായി സര്‍ക്കാര്‍; മന്ത്രിമാര്‍ പട്ടത്തെ ബിഷപ്പ് ഹൗസില്‍

ഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്ത് സമരവുമായി മുന്നോട്ട് പോകുന്ന കെസിബിസിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് മന്ത്രിമാര്‍. ഇതിന്റെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. സമരമുഖത്തുള്ള സിറോ മലബാര്‍ സഭയെ അനുനയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച.

പട്ടത്തെ ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മറ്റ് ചില വിഷയങ്ങള്‍ സംസാരിക്കാനാണ് ബിഷപ്പിനടുത്ത് എത്തിയതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞുവെങ്കിലും ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം ഇടപെടുമെന്ന സൂചന അദ്ദേഹം നല്‍കുന്നു. എല്ലാ കാര്യങ്ങളിലും ഇടപെട്ട് സംസാരിക്കാറുള്ളയാളാണ് കര്‍ദിനാളെന്നും അത് സര്‍ക്കാര്‍ പറഞ്ഞ് ചെയ്യിക്കേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, ജീവനുള്ള കാലത്തോളം ബഫര്‍ സോണ്‍ അനുവദിക്കില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ചോര ഒഴുക്കിയും സര്‍ക്കാരിന്റെ നീക്കങ്ങള്‍ തടയും. ഉപഗ്ര സര്‍വേയ്ക്ക് പിന്നില്‍ നിഗൂഢതകള്‍ ഉണ്ട്. കര്‍ഷകര്‍ക്കൊപ്പമെന്ന വാക്ക് മുഖ്യമന്ത്രിയുടെ പ്രവൃത്തിയിലില്ല.
ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ്പിന്‍വലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല, പിന്നല്ലേ ഈ സര്‍ക്കാരിനോടെന്നും അദേഹം പറഞ്ഞു. നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കാന്‍ മടിയില്ലെന്നും ബിഷപ്പ് പറഞ്ഞു.

സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് പിന്‍വലിക്കുകയും പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വെ നടത്തി കര്‍ഷകരെ ഒരുവിധത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍ സോണിന്റെ അതിര്‍ത്തി നിശ്ചയിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളു. നിരവധി തവണ ഈ കമ്മറ്റി സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്.. അബദ്ധജഡിലവും ആര്‍ക്കും മനസിലാകാത്തതുമായ ഒരു ഉപഗ്രഹമാപ്പാണ് പ്രസിദ്ധികരിച്ചത്. ഉപഗ്രഹമാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പുകൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.