ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വെച്ചത് എന്തിന്?; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയതെന്തിന് ചോദിച്ച സതീശന്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചതിനെയും ചോദ്യം ചെയ്തു.

പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് വി.ഡി സതീശന്‍ മുന്നോട്ടുവെച്ചത്.

1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആര്‍ക്ക് വേണ്ടി?
3.ഉപഗ്രഹ സര്‍വെ മാത്രം മതിയെന്ന് തീരുമാനിച്ചത് എന്തിനാണ് ?

4.റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന്
5.ഓഗസ്റ്റ് 29, ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്? സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി വന്നാള്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം ഏല്‍ക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നേരിട്ടു സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.