ബഫര്‍ സോണില്‍ പ്രതിഷേധ കൊടുങ്കാറ്റ്; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; മലയോര കര്‍ഷകര്‍ക്കൊപ്പം കെ.സി.ബി.സി പ്രത്യക്ഷ സമരത്തിലേക്ക്

കേരളത്തിലെ പ്രതിഷേധകൊടുങ്കാറ്റായി ഉയരുന്ന ബഫര്‍ സോണ്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി.റവന്യു വകുപ്പ്, വനം വകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം നാളെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് നടക്കുക. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അപൂര്‍ണവും അവ്യക്തവുമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. കെസിബിസി അടുത്ത ആഴ്ച്ച മുതല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു.

പരിസ്ഥിതി ലോല മേഖലയിലെ ജനവാസ പ്രദേശങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്ന ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടല്ല സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയെന്ന് വിശദീകരിച്ച വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, പിന്നീടു മലക്കംമറിഞ്ഞു. റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാതിരിക്കാന്‍ കഴിയില്ലെന്നു മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സൈ്വരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് എങ്ങിനെ ബാധിക്കുമെന്നത് ജനതാല്‍പര്യം മുന്‍നിര്‍ത്തി കോടതിയില്‍ പറയാനും കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താനും സര്‍ക്കാര്‍ തയ്യാറായി. നേരത്തെ കോടതി ഉത്തരവിന്റെ ഭാഗമായി ഒരു റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടായിരുന്നു. അത് വേഗത്തിലാക്കാനാണ് ഉപഗ്രഹ സര്‍വെ നടത്തിയത്. സദുദ്ദേശം മാത്രമാണതിന് പിന്നില്‍

ഉപഗ്രഹ സര്‍വെയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല എന്ന ബോധ്യത്തെത്തുടര്‍ന്ന് സര്‍വെ ഫലം അന്തിമ രേഖയില്ലെന്ന നിലപാടെടുത്തു. പ്രാദേശിക പ്രത്യേകതകള്‍ പഠിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധിപനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ വാര്‍ഡടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കി. ഇങ്ങനെ റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതൊന്നുമല്ല നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വ്യക്തമായ ഉദ്ദേശങ്ങളാണതിന് പിന്നില്‍. ഇത് തിരിച്ചറിയാന്‍ കഴിയണം. നാടിന്റേയും ജനങ്ങളുടെയു താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണം മുഖ്യമന്ത്രി പറഞ്ഞു.