സുൽത്താൻ ബത്തേരി കോഴപ്പണ കേസ്; ബി.ജെ.പി നേതാക്കൾക്ക് എതിരെ കേസ്

കെ.സുരേന്ദ്രനും സി.കെ.ജാനുവും പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാക്കളെ പ്രതിചേർക്കും.  ബി.ജെ.പി വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെ കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം.ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുക്കാൻ തീരുമാനിച്ചത്.

കോഴ കൈമാറ്റത്തിൽ ഇവർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന്‌ ലഭിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ ഹാജരാക്കിയിരുന്നില്ല. തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്. അതേസമയം, ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിശദീകരണം.

ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനായി ജാനുവിന് സുരേന്ദ്രന്‍ കോഴ നല്‍കിയെന്നായിരുന്നു ആരോപണമുയര്‍ന്നത്. ഇതില്‍ ആദ്യ ഗഡുവായ പത്ത് ലക്ഷം  തിരുവനന്തപുരത്ത് വെച്ചും, 25 ലക്ഷം രൂപ ബത്തേരിയില്‍ വെച്ചും നല്‍കിയെന്നാണ് ജെ.ആര്‍.പി. മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നുമായിരുന്നു പ്രസീതയുടെ പരാതി. വയനാട് ജില്ലയിലെ ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക ഉയര്‍ച്ച പരിശോധിക്കണമെന്നും കൂടുതല്‍ പണമിടപാട് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നടന്നിട്ടുണ്ടെന്നും പ്രസീത തുറന്നു പറഞ്ഞിരുന്നു.