ബ്രഹ്മപുരം തീപിടുത്തം; അന്വേഷണം അട്ടിമറിച്ചു, കരാർ കമ്പനികൾക്ക് എതിരെ നടപടിയില്ല

ബ്രഹ്മപുരം തീപിടുത്തത്തിന്റെ കാര്യകാരണങ്ങൾ അറിയാൻ പ്രഖ്യാപിച്ച അന്വേഷണങ്ങൾ അട്ടിമറിച്ചു. സംഭവം നടന്നതിനുശേഷം സർക്കാർ പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും എങ്ങുമെത്താത്ത സ്ഥിതിയാണ്. മാത്രവുമല്ല വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കെതിരെ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ആഴ്ചകളോളം നഗരത്തിലെ വായു വിഷമയമാക്കിയത് ആരെന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല.

കരാർ ലംഘനം നടത്തിയ സോണ്ട ഇൻഫ്രാടെക്ക് ഇപ്പോഴും ബയോംമൈനിംഗ് തുടരുകയാണ്. സംഭവത്തിൽ കമ്പനിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നതിന് ശേഷമാണ് മൈനിംഗ് തുടരുന്നത്.കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയിലും ബയോമൈനിംഗിലെ വീഴ്ചകൾ ഉയർത്തിക്കാട്ടിയിരുന്നു. ജൈവ മാലിന്യ സംസ്കരണത്തിന് കരാർ എടുത്ത സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ വീഴ്ചകളിലും നടപടിയുണ്ടായിട്ടില്ല.

2023 മാർച്ച് രണ്ടിനായിരുന്നു നഗരവാസികളെ ആശങ്കയിലാഴ്ത്തി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ പിടിച്ചത്. അതോടെ നഗരത്തിൽ വിഷപ്പുക നിറഞ്ഞു മാർച്ച് 14 നാണ് ആ തീയണയ്ക്കുന്നത്.സംഭവം വലിയ വാർത്തയായി, ദേശീയതലത്തിൽ വരെ ചർച്ചയായി അതോടെ സംസ്ഥാനസർക്കാർ മൂന്ന് അന്വേഷണങ്ങൾ പ്രഖ്യാപിച്ചു.

തീപിടുത്തത്തിലെ പൊലീസ് അന്വേഷണം, രണ്ട് അഴിമതിയും പ്ലാന്‍റിൽ വരുത്തിയ വീഴ്ചകളിലും വിജിലൻസ് അന്വേഷണം. മൂന്ന് മാലിന്യ സംസ്കരണവും പ്രവർത്തിച്ച രീതിയും പരിശോധിക്കാൻ വിദഗ്ദ്ധ സംഘം. ഇതിൽ ഒന്നുപോലും തീരുമാനമായില്ല എന്നതാണ് വാസ്തവം. വിദഗ്ദ്ധസംഘം പ്രവർത്തനം തുടങ്ങിയിട്ടുപോലുമില്ല എന്നതാണ് വാസ്തവം. തീപിടിച്ചത് സ്വാഭാവികം എന്ന നിലയിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.