ബ്രഹ്‌മപുരം തീപിടുത്തം; നാസയില്‍ നിന്ന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങള്‍ അവ്യക്തം

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ തെളിവാകുമായിരുന്ന, നാസയില്‍ നിന്ന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങള്‍ അവ്യക്തം. ഉപഗ്രഹ ചിത്രം നിര്‍ണായക തെളിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ സ്വാഭാവിക തീപിടുത്തമെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ബ്രഹ്‌മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. മാലിന്യ കൂമ്പാരത്തിലെ രാസവസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസമാറ്റം ഉണ്ടാകും.

മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടില്‍ നിന്നാണ് തീയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 110 ഏക്കര്‍ സ്ഥലത്തായിട്ട് മാലിന്യ പ്ലാന്റ് വ്യാപിച്ചുകിടക്കുന്നത്. മാര്‍ച്ച് 2ന് വൈകിട്ട് 3.45ഓടെയാണ് ഇവിടെ നിന്നും തീ ഉയരുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയര്‍ന്നത് ഒറ്റപ്പെട്ട സ്ഥലത്ത്.

അന്ന് ആറുമണിക്കൂര്‍ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്. അതേസമയം, ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തള്ളിയ പ്ലാസ്റ്റിക് മാലിന്യത്തിനു വീണ്ടും തീപിടിച്ചു.

ഇന്നലെ വൈകിട്ട് മൂന്നിനാണു കടമ്പ്രയാറിനു സമീപം പമ്പ് ഹൗസിനോടു ചേര്‍ന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചത്. ബ്രഹ്‌മപുരത്തു ക്യാംപ് ചെയ്തിരുന്ന അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ പെട്ടെന്നു തീയണച്ചു. വേനലില്‍ ചൂടു ഗണ്യമായി ഉയരുന്നതിനാല്‍ ബ്രഹ്‌മപുരത്തു തീപിടിത്ത സാധ്യത നിലനില്‍ക്കുന്നുണ്ട്.