ബ്രഹ്മപുരം തീപിടിത്തം: അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്, ഇനിയും തീപിടിത്തത്തിന് സാദ്ധ്യത

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടിത്തതിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുന്നു. ആയതിനാല്‍ ഇനിയും തീപിടിത്തത്തിന് സാദ്ധ്യതയുണ്ടെന്നും കമ്മീഷറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ കഴിഞ്ഞ ദിവസം രണ്ടാമതും തീപിടിച്ചിരുന്നു. ഞായറാഴ്ച പടര്‍ന്ന തീ പൂര്‍ണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്‌മപുരത്ത് തുടരുന്നുണ്ട്. ബ്രഹ്‌മപുരത്ത് സെക്ടര്‍ ഒന്നിലാണ് ഞായറാഴ്ച തീപിടിത്തം ഉണ്ടായത്. സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് വിവരം.

ഈ സെക്ടറിലെ മാലിന്യക്കൂന എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് ഇളക്കിമറിച്ച് അതിലേക്ക് വെള്ളം പമ്പു ചെയ്യുന്നത് രാത്രിയിലും തുടരുകയാണ്. ജാഗ്രത തുടരാനും സ്ഥിതി നിയന്ത്രണത്തിലാണെന്ന് ഉറപ്പു വരുത്താനും അഗ്നി രക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാം നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.