കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘അനോറെക്‌സിയ നെർവോസ’ എന്ന സൈക്യാട്രിക് സാഹചര്യത്തിലൂടെയാണ് ശ്രീനന്ദ കടന്നുപോയതെന്ന് ഡോക്ടർ പറയുന്നു. മരിക്കുമ്പോൾ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ നാഗേഷ് പറഞ്ഞു. രക്തസമ്മർദത്തിന്റെ ലെവർ 70 ആയിരുന്നു. ഷുഗർ ലെവർ 45 ഉം സോഡിയത്തിന്റെ ലെവൽ 120 ഉം ആയിരുന്നു.
പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് പതിനെട്ടുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഒരു ഘട്ടത്തിൽ വിശപ്പെന്ന വികാരം പോലും പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. ‘അനോറെക്‌സിയ നെർവോസ’ എന്ന സൈക്യാട്രിക് സാഹചര്യത്തിലൂടെ പെൺകുട്ടി കടന്നുപോയത് കുടുംബത്തിന് തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഡോക്ടർ പറയുന്നു.
മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ. പഠനത്തിൽ മിടുക്കിയായിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീനന്ദ യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതായി വിവരമുണ്ടായിരുന്നു. ഇതേ തുടർന്ന് ആരോഗ്യപ്രശ്‌നം നേരിട്ടതോടെയാണ് ശ്രീനന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം ശ്രീനന്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
എല്ലും തോലുമായ അവസ്ഥയിലായിരുന്നു പെൺകുട്ടിയെന്നും ഡോക്ടർ പറഞ്ഞു. അനോറെക്‌സിയ നെർവോസ സൈക്യാട്രിക് ഡിസോഡറാണെന്നും ഡോക്ടർ പറയുന്നു. ആരെങ്കിലും ഒരാളെ ‘തടിയാ, തടിച്ചി’ എന്ന് വിളിച്ചാൽ അതിന് പിന്നാലെ തടി കുറയ്ക്കാൻ ശ്രമിക്കുകയും ഭക്ഷത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇതിന് പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള വികാരം തന്നെ ഇല്ലാതാകും. ഇത് ഡ്രിപ്രഷൻ പോലെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് മാറും. തുടക്കത്തിൽ ചികിത്സ തേടിയാൽ ഇതിന് പരിഹാരം കാണാൻ കഴിയുമെന്നും ഡോക്ടർ പറഞ്ഞു.