കണ്ണൂരിൽ ആത്മഹത്യ ചെയ്ത അനീഷ് ജോർജിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. സംഭവം വളരെ ദുഃഖകരമാണെന്ന് പറഞ്ഞ ഇ പി ജയരാജൻ അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്നും കുറ്റപ്പെടുത്തി.
അനീഷിന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് കുടുംബം പറയുമ്പോഴും നിലവാരം ഇല്ലാത്ത കോൺഗ്രസ് പറയുന്നത് ഈ പ്രശ്നത്തിൽ വലുതാക്കി കാണിക്കരുതെന്നും ഇ പി ജയരാജൻ പറഞ്ഞു. തിരുവനന്തപുരത്ത് ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ അറിയാം. കളക്ടർക്ക് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിമിതി ഉണ്ടാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു.
രാഷ്ട്രീയപരമായി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നായിക്കും. സിപിഐഎമ്മിന് അങ്ങനെ ഇടപെടേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. എസ്‌ഐആർ യഥാർത്ഥത്തിൽ ബിജെപിക്ക് അനുകൂലമായി വോട്ടർപട്ടിക മാറ്റിതീർക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് അദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെറ്റായി പ്രവർത്തിക്കുന്നു. ഇത് പ്രതിഷേധാർഹമാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമാണെന്നും വിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. അനീഷിന്റെ ആത്മഹത്യയിൽ സിപിഐഎം പ്രവര്‍ത്തകരുടെ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ചുകൂടെ ഗൗരവമായ ഈ വിഷയത്തെ കാണണം. സംസ്ഥാനത്ത് വ്യാപകമായി ബിഎല്‍ഒമാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. ബിഎൽഒമാർക്ക് ജോലി ഭാരമാണ്. സിപിഐഎം എസ്ഐആർ ദുരുപയോഗപ്പെടുത്തുന്നുവെന്നും അതും ശക്തമായി എതിർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.







