കറുത്ത ഷര്‍ട്ടും, മാസ്‌കും; നിയമസഭയില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ എം.എല്‍.എമാര്‍

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം നിയമസഭാ സമ്മേളനം നടക്കുന്ന അവസരത്തില്‍ നിയമസഭയില്‍ കറുത്ത വേഷത്തിലെത്തി പ്രതിപക്ഷ എംഎല്‍എമാര്‍. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്,  സനീഷ് കുമാര്‍ ജോസഫ് എന്നിവരാണ് കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയിരിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടികളില്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനുമുണ്ടായ വിലക്കേര്‍പ്പെടുത്തിയിരുന്നെന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു. അതേസമയം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതിനായി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ടി സിദ്ദീഖ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഒത്താശ ചെയ്യുകയും പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയുമാണെന്ന് അടിയന്തരപ്രമേയ നോട്ടീസില്‍ ആരോപിക്കുന്നു. എസ്.എഫ്.ഐ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്തെന്നും പ്രതിപക്ഷം ആരോപിച്ചു. ഇത്തവണത്തെ സമ്മേളനം 23 ദിവസം നീണ്ടു നില്‍ക്കും.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവും പ്രതിപക്ഷ ശ്രമം. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങള്‍ വലിയ ചര്‍ച്ച ആകും. പയ്യന്നൂരിലെ ഫണ്ട് വിവാദം, ലോക കേരളാ സഭയില്‍ പ്രവാസിയും മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും ഇടനിലക്കാരിയുമായ അനിത പുല്ലയില്‍ എത്തിയത്, വൈദ്യുതി നിരക്ക് വര്‍ദ്ധന, സില്‍വര്‍ലൈന്‍ പദ്ധതി, സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ എന്നിവയും പ്രതിപക്ഷം ചര്‍ച്ച ചെയ്‌തേക്കും.

Read more

നാളെ മുതല്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ആരംഭിക്കും. 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കും. സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാന്‍ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് സമ്മേളനത്തിന്റെ പ്രാധാന അജന്‍ഡ.അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് സഭയിലെത്തുന്ന ആദ്യ സമ്മേളനമാണിത്.