തർക്കം സാമ്പത്തിക ഇടപാടിനെ തുടർന്ന്, പറഞ്ഞ് പറ്റിച്ച് മന്ത്രവാദ കേന്ദ്രത്തിൽ എത്തിച്ചു, പത്തനംതിട്ടയിലെ ആഭിചാരക്രിയ; പ്രതികൾ മുമ്പും സമാന കേസിൽ പിടിയിലായവർ‌

പത്തനം തിട്ടയിൽ ആഭിതാരക്രിയ നടത്താൻ ആളുകളെപൂട്ടിയിട്ട കേസിലെ പ്രതികളെക്കുറിച്ച് കൂടൂതൽ വിവരങ്ങൾ പുറത്ത്. മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ടതിന് തടവിലായവർ നേരത്തെയും സമാന കേസിൽ പിടിയിലായവരെന്നാണ് വിവരം.ശോഭയും കൂട്ടാളി ഉണ്ണികൃഷ്ണനുമാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഓക്ടോബറിൽ ഇരുവരും കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ ജയിലിയവരാണ്.

കഴിഞ്ഞ ദിവസം ഇവരുടെ മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് തടവിലാക്കപ്പെട്ടിരുന്ന മൂന്നുപേരെ മോചിപ്പിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ടിരുന്നത്. സിപിഎം പ്രവർത്തകരും പൊലീസും ചേർന്നാണ് മൂന്ന് പേരെ മോചിപ്പിച്ചത്.ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്.

മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ വച്ചാണ് അനീഷും ഉണ്ണികൃഷ്ണനും പരിചയപ്പെട്ടത്.അനീഷിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞ് ജനുവരി മാസത്തിൽ ഇയാളുടെ കുടുബത്തെ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച് താമസിപ്പിച്ചു.

അനീഷിന്റെ കേസ് ആവശ്യങ്ങൾക്ക് പല തവണയായി മന്ത്രവാദിനി ശോഭന മൂന്ന് ലക്ഷം രൂപയോളം നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ച മുന്പ് ശോഭനയും ഉണ്ണികൃഷ്ണനും അനീഷിനോട് കൊടുത്ത പണം തിരികെ ചോദിച്ചു. പണം നൽകാതെ വന്നതോടെയാണ് അനീഷിന്റെ ഭാര്യ ശുഭയേയും അമ്മ എസ്തേറിനേയേയും ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തത്.ജനുവരി മുതൽ ഇങ്ങോട്ട് ശോഭന നടത്തിയിരുന്ന പൂജകൾക്ക് ശുഭയേയും ഉപയോഗിച്ചിരുന്നു. അനീഷ് പ്രതിയായ തട്ടിപ്പ് കേസിൽ ശുഭയും പ്രതിയാണ്.

മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് കരച്ചിലും ബഹളവും ഉയർന്നതോടൊണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഇതിനെ തുടർന്നാണ് പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ മന്ത്രവാദ കേന്ദ്രം അടിച്ചു തകർക്കുകയും തടവിലാക്കപ്പെട്ടവരെ രക്ഷിക്കുകയും ചെയ്തത്. ഈ സമയം  ശോഭനയും ഉണ്ണികൃഷ്ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല.