സ്ഥാനാര്‍ഥിത്വം നിഷേധിച്ചു; ബിജെപിയില്‍ വീണ്ടും ആത്മഹത്യാ ശ്രമം, മഹിളാമോര്‍ച്ച നേതാവ് ഞരമ്പ് മുറിച്ചു

സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിന്റെ പേരില്‍ ബിജെപിയില്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമം. ബിജെപി പ്രവര്‍ത്തകയായ നെടുമങ്ങാട് സ്വദേശിനി ശാലിനി (32) ആത്മഹത്യക്ക് ശ്രമിച്ചു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി മറ്റൊരു ആത്മഹത്യാശ്രമം.

ബിജെപിയുടെ സജീവ പ്രവര്‍ത്തകയായ ശാലിനി നെടുമങ്ങാട് പനയ്ക്കോട്ടല വാര്‍ഡില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച പുലര്‍ച്ച രണ്ട് മണിയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാലിനി അപകടനില തരണം ചെയ്തു.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ ബന്ധുക്കളുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. ആര്‍എസ്എസ്, ബിജെപി നേതാക്കളില്‍ നിന്നും വിവരം ശേഖരിക്കും.

തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച ആനന്ദ് കഴിഞ്ഞദിവസം ശിവസേനയില്‍ അംഗത്വമെടുത്ത് അവരുടെ പിന്തുണ കൂടി ഉറപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനിടയില്‍ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആരുടെയെങ്കിലും ഭീഷണിയോ, സമ്മര്‍ദമോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും.