'ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും വലിയ ടീം, 71 സീറ്റ് നേടി അധികാരത്തിൽ വരും'; ജേക്കബ് തോമസ്

നിയമസഭ തിരഞ്ഞെടുപ്പിൽ 71 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. ഭരണത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്ന് ജേക്കബ് തോമസ് മീഡിയവണിനോട് പറഞ്ഞു.

ബിജെപി ജയിക്കാന്‍ വേണ്ടിയുള്ള പ്രചാരണങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ബിജെപി എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടീം ആണ്. ആ ടീം ജയിക്കാനായി ആ ടീമിലെ ഒരു അംഗം എന്ന നിലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്രയും കാലം സര്‍ക്കാരുകള്‍ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നല്ലോ. ഇനി ജനങ്ങള്‍ ജോലികള്‍ ഏല്‍പ്പിക്കട്ടെയെന്നും ജേക്കബ് തോമസ് പറഞ്ഞു.

ബി.ജെ.പി.യുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നാണ് സൂചന.

എന്നാല്‍, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷമേ ഔദ്യോഗികമായി പട്ടിക പുറത്തിറക്കുകയുള്ളൂ. കെ സുരേന്ദ്രൻ കോന്നിയിലും കുമ്മനം രാജശേഖരന്‍ നേമത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും എം.ടി. രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കും. എ.എന്‍. രാധാകൃഷ്ണന്‍ (മണലൂര്‍), സി. കൃഷ്ണകുമാര്‍ (മലമ്പുഴ), വി.വി. രാജേഷ് (വട്ടിയൂര്‍ക്കാവ്) എന്നിങ്ങനെയാണ് സാദ്ധ്യത. അഞ്ചു സീറ്റിലേറെയുള്ള ജില്ലകളില്‍ ഒരു സീറ്റ് വനിതകള്‍ക്ക് നീക്കിവെക്കണമെന്ന് ധാരണയായിട്ടുണ്ട്. അതിനിടയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിർദേശം നൽകി.