ബിജെപി അഴിച്ചുപണി ഉടനുണ്ടാകും; അധ്യക്ഷനാകുമോ എന്ന് വ്യക്തമാക്കാതെ സുരേഷ്‌ഗോപിയും തില്ലങ്കേരിയും

സംസ്ഥാന ബിജെപിയിലെ പുനസംഘടനാ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവേ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേരുകളാണ് സുരേഷ് ഗോപിയും വത്സന്‍ തില്ലങ്കേരിയും. വിശ്വ ഹിന്ദു പരിഷത്തിലൂടെ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വത്സന്‍ തില്ലങ്കേരിയെയാണ് ശബരിമല പ്രക്ഷോഭകാരികളെ മെരുക്കാന്‍ പൊലീസ് പോലും അന്ന് ഉപയോഗിച്ചത്. സുരേഷ് ഗോപിയാകട്ടെ സിനിമാരംഗത്തു നിന്നുമെത്തി സംഘടനയെ ജനകീയ മുഖത്തിലേക്കെച്ച നേതാവെന്ന ഖ്യാതിയും. പാര്‍ട്ടിയില്‍ ചേര്‍ന്ന് വൈകും മുമ്പേ തന്നെ രാജ്യസഭാ എംപിയായ സുരേഷ് ഗോപി രണ്ടു തവണ തൃശൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ചില ചുമതലകളും ഏല്‍പ്പിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് പാര്‍ലമെന്ററി രംഗത്ത് കനത്ത പ്രഹരമേല്‍ക്കേണ്ടിവന്ന പാര്‍ട്ടിയെ പുനരുജ്ജീവിക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ പദ്ധതി. സംസ്ഥാനത്തെ തോല്‍വി പഠിച്ച സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ട് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു. ഇതിന് പിന്നാലെ കൊടകര കുഴല്‍പണ കേസും, മഞ്ചേശ്വരം തിരഞ്ഞടുപ്പ് കോഴവിവാദവും വന്ന സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച സമിതി പാര്‍ട്ടിയുടെ ജനകീയത നഷ്ടമായെന്ന വിലയിരുത്തലും നടത്തിയിട്ടുണ്ട്. ഇതോടെ ജനകീയ ഇടപെടലുകള്‍ നടത്താനാണ് സുരേഷ്‌ഗോപിയെ നേതൃത്വം ചുമതലപ്പെടുത്തിയതും.

സംഘടനാ തലത്തില്‍ വത്സന്‍ തില്ലങ്കേരിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും തീവ്ര ഹിന്ദു നിലപാട് വിനയാകുമെന്നാണ് സൂചന. അതിനാല്‍ തന്നെ ബിജെപി അധ്യക്ഷനാകുമോ എന്ന ചോദ്യത്തിന് തില്ലങ്കേരി മൗനം പാലിക്കുകയാണ്. ബിജെപി അധ്യക്ഷനാകുമോയെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് താനെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ഗോപിയാകട്ടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്നമുണ്ട്. പ്രധാനമന്ത്രിയും അമിത്ഷായും നദ്ദയും സുരേഷ്‌ഗോപിയെ അധ്യക്ഷനായി നിയമിക്കണമെന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. അധ്യക്ഷ പദവി സംബന്ധിച്ച ചോദ്യങ്ങളില്‍ സുരേഷ് ഗോപിയും മൗനം പാലിക്കുകയാണ്.

അതിനിടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തിയ മെട്രോമാന്‍ ഇ ശ്രീധരന്‍, റിട്ടേര്‍ഡ് ഐഎഎസ് സി വി ആനന്ദബോസ്, മുന്‍ഡിജിപി ജേക്കബ്‌തോമസ് എന്നിവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന വിമര്‍ശനവും ശക്തമാണ്. പാലക്കാട് ശ്രീധരന്‍ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയതിലും മുറുമുറുപ്പ് ശക്തമാണ്. ആര്‍എസ്എസ് പിന്തുണയോടെ എത്തിയ കുമ്മനം രാജശേഖരനെ തഴയുന്നുവെന്നും, ശോഭാ സുരേന്ദ്രനെ വിലക്കെടുക്കുന്നില്ല എന്നുമുള്ള പരാതികള്‍ വേറെ.

സംസ്ഥാന ബിജെപിയിലെ അഴിച്ചു പണി നീളുന്നതിലും അതൃപ്തി ശക്തമാണ്. ആരോപണ പശ്ചാത്തലത്തില്‍ അധ്യക്ഷനെ മാറ്റണമെന്ന മറു വിഭാഗത്തിന്റെ ആവശ്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ദേശീയ നേതൃത്വം ഇടപെടാത്തതും ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്നും പാര്‍ട്ടിക്ക് ദുഷ്‌പേരുണ്ടാക്കിയ നേതാക്കളെ മാറ്റി നിര്‍ത്തുമെന്നതുമാണ് അണിയറ സംസാരം.