മാണി സി. കാപ്പനെ സ്വാഗതം ചെയ്ത് ബി.ജെ.പി; നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

മാണി സി. കാപ്പനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത്  പാര്‍ട്ടി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി. പാലായില്‍ എത്തിയ ബിജെപി നേതാക്കള്‍ മാണി സി കാപ്പനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന അഭ്യൂഹം ശരിവെച്ച എന്‍ ഹരി കൂടിക്കാഴ്ച്ചക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞു.

‘മാണി സി കാപ്പന്‍ എനിക്ക് വളരെ അടുത്ത അറിയാവുന്ന ആളാണ്. മോദിയെയും സര്‍ക്കാരിനെയും അംഗീകരിച്ച് കൊണ്ട് ആര് വന്നാലും ബിജെപി സ്വീകരിക്കും. ഇതാണ് എന്‍ഡിഎയുടെയും ബിജെപിയുടെയും നിലപാട്. ബിജെപി നേതാക്കള്‍ പാലായില്‍ എത്തിയപ്പോള്‍ കാപ്പനെ കണ്ടിരുന്നു.’

‘അത് കൂടിക്കാഴ്ച എന്ന നിലയില്‍ അല്ല. പല ആളുകളും പരസ്പരം കാണാറുണ്ട്. എല്ലാവരെയം അങ്ങോട്ടും ഇങ്ങോട്ടും കാണുന്നുണ്ട്. കൂടിക്കാഴ്ച എന്നൊന്നും പറയേണ്ട. കോണ്‍ഗ്രസിലെ എംഎല്‍എമാരും എംപിമാരും മോദിയെ അംഗീകരിച്ച് ദിനംപ്രതി ബിജെപിയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് അംഗം പോലുമില്ലാതെ ചുരുങ്ങി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മോദിയെ അംഗീകരിച്ചാല്‍ ആരെയും സ്വീകരിക്കും.’ എന്‍. ഹരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.