'ഏതെങ്കിലും ഒരു തുറുപ്പുചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ട'; തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയില്‍ എം.വി ഗോവിന്ദന്‍

ബിജെപിയുടെ സോഷ്യല്‍ എന്‍ജിനീയറിങ് കേരളത്തില്‍ നടപ്പാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റബ്ബറിന്റെ വില ഉയര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന സംബന്ധിച്ച് അറിയില്ല. ഞാന്‍ പ്രതികരിക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ഉള്ളടക്കമാണ് ഇവിടുത്തെ പ്രശ്നം. ഹിന്ദുത്വ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി. അവിടെ റബ്ബറിന്റെ വില മാത്രമല്ല പ്രശ്നം. ക്രിസ്ത്യന്‍ മുസ്ലിം ന്യൂനപക്ഷത്തെയും ഹിന്ദു ഭൂരിപക്ഷത്തെയും കൂടെ നിര്‍ത്താനുള്ള ശ്രമമാണ്.’

‘ത്രിപുരയില്‍ നൂറുകണക്കിന് പശുക്കളെയാണ് ബിജെപിക്കാര്‍ കൊന്നത്. കമ്മ്യൂണിസ്റ്റുകാരന്റെ വീട്ടിലെ പശു കമ്മ്യുണിസ്റ്റുകാരനാണോ? ഏതെങ്കിലും ഒരു തുറുപ്പ് ചീട്ട് വെച്ച് കേരളത്തെ പിടിക്കാമെന്ന് ആരും കരുതേണ്ട. അതൊന്നും കേരളത്തില്‍ വിലപ്പോകില്ല’ എംവി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്നാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത്. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.

കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.