ഒരേ സമയം രണ്ട് വീട്ടിലെ വാഷിംഗ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാന്‍: പരിഹസിച്ച് സന്ദീപ് വാര്യര്‍

യെച്ചൂരി ഒരേ സമയം കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ജനറല്‍ സെക്രട്ടറി ആണെന്ന ജയറാം രമേശിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഒരേ സമയം രണ്ട് വീട്ടിലെ വാഷിംഗ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണെന്ന് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

യെച്ചൂരി ഒരേ സമയം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറല്‍ സെക്രട്ടറി ആണെന്ന് ജയറാം രമേശ്. കോണ്‍ഗ്രസ്സില്‍ സിപിഎമ്മില്‍ ഉള്ളതിനേക്കാള്‍ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ്. ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ്?

ഇനിയും എന്തിനാണ് ഈ സതീശനും സുധാകരനുമൊക്കെ ഇവിടെ കിടന്ന് പിണറായിക്കെതിരെ ബോഡി വിത്ത് മസില്‍ ഷോ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഹൈക്കമാന്റിന് നിങ്ങളെയല്ല സിപിഎം ജനറല്‍ സെക്രട്ടറിയെ ആണ് വിശ്വാസം. കോണ്‍ഗ്രസ് ചെന്ന് പെട്ട ഒരവസ്ഥ നോക്കൂ. തമിഴ്നാട്ടില്‍ രാജീവ് വധത്തിന് ഉത്തരവാദികളായ തീവ്രവാദികള്‍ സഖ്യ കക്ഷിയായ തീമൂക്കയുടെ സഹായത്തോടെ പുറത്തിറങ്ങി നടക്കാന്‍ പോകുന്നു. ഒരക്ഷരം മിണ്ടാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് പോലും ദേശീയ നേതാക്കളില്ല. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിശബ്ദ പ്രചാരണത്തിലാണത്രെ. കോണ്‍ഗ്രസ്സിനെ അറിയാവുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ? അങ്ങനെ അതീവ രഹസ്യമായി താഴെ തലത്തില്‍ പ്ലാനിങ് നടത്തി പ്രചാരണം നടത്താനുള്ള ഇന്‍ഫ്രാസ്റ്റക്ചര്‍ കോണ്‍ഗ്രസ്സില്‍ അവശേഷിക്കുന്നുണ്ടോ?

കോണ്‍ഗ്രസ്സ് ആകെപ്പാടെയുള്ളത് കേരളത്തിലാണ് . അപ്പോഴാണ് ജയറാം രമേശിനെ പോലെയുള്ള വാ പോയ കോടാലികള്‍ യെച്ചൂരിയെ കോണ്‍ഗ്രസ്സാക്കുന്നത് . ഇതിന്റെ അര്‍ത്ഥമെന്താണ് ? ഹൈക്കമാന്റ് ഉദ്ദേശിക്കുന്നത് വ്യക്തമാണ്. ‘പിണറായിക്കെതിരെ കൂടുതല്‍ ഷോ ഒന്നും കാണിക്കാതെ സതീശന്‍, സുധാകരന്‍… ഗോ ടു യുവര്‍ ക്ലാസ്സെസ്.’