കൃഷ്ണകുമാറിനെ തലസ്ഥാനത്തിന്റെ വിജയനായകനാക്കി പോസ്റ്ററുകൾ; പാർലമെന്റ് സീറ്റ് ലക്ഷ്യമിട്ടെന്ന് അഭ്യൂഹങ്ങൾ, കഥയറിയാതെ ബിജെപി

നടനും ബിജെപി ദേശീയ കൗൺസിലംഗവുമായ കൃഷ്ണകുമാർ ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് ലക്ഷ്യമിടുന്നതായാണ് സൂചനകൾ. സംസ്ഥാന സർക്കാരിനെയും സംസ്ഥാന ബിജെപി നേതൃത്വത്തെയും കടത്തിവെട്ടി കൃഷ്ണ കുമാറിന് തലസ്ഥാന നഗരത്തിന്റെ വികസന നായകനെന്ന് പദവി നേടിക്കൊടുക്കുവാൻ ശ്രമം നടക്കുകയാണ്. അതിനായുള്ള പോസ്റ്ററുകളും നഗരത്തിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. കെകെജി എന്ന ചുരുക്കപ്പേരിൽ, കൃഷ്ണകുമാറിന്റെ ഫോട്ടോയും വച്ചുള്ള പോസ്റ്ററുകളാണ് പ്രചരിക്കുന്നത്.

തലസ്ഥാന നഗരത്തിലെ നിർദ്ദിഷ്ട ഈഞ്ചക്കൽ ഫ്ളൈഓവർ കൃഷ്ണകുമാറിന്റെ ശ്രമഫലമായാണെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകൾ നഗരത്തിൽ പലയിടത്തും പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ബിജെപി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പോസ്റ്ററുകളുമായി ബന്ധമില്ല എന്നാണ് കൃഷ്ണകുമാറിൻ്റെ പ്രതികരണം. ആരും പറയാതെ, ഒരു ലക്ഷ്യവുമില്ലാതെ ഇത്തരമൊരു നീക്കം കൃഷ്ണ കുമാറിനു വേണ്ടി നടക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചുന്നത്.

കഴക്കൂട്ടം – കാരോട് ദേശീയപാത കടന്നുപോകുന്ന ഈഞ്ചക്കലിലെ ഗതാഗതക്കുരുക്ക് കാലങ്ങളായി തിരുവന്തപുരത്തുകാരെ വലയ്ക്കുന്നതാണ്. ഇതിന് പരിഹാരമായി ഈഞ്ചക്കൽ ഫ്ളൈഓവറെന്ന പദ്ധതി കേരളം തന്നെ കേന്ദ്രത്തിൻ്റെ മുന്നിൽ വച്ചിട്ടുള്ളതാണ്. പദ്ധതിയ്ക്കായി ഗതാഗതമന്ത്രി ആൻ്റണി രാജു നേരിട്ട് ഡൽഹിയിലെത്തി ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ കാണുകയും പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൃഷ്ണ കുമാറിന്റെ കടന്നു വരവ്.

കേന്ദ്രമന്ത്രിയെ നേരിൽകണ്ട കൃഷ്ണകുമാർ ഈഞ്ചക്കൽ അടക്കം ചില പദ്ധതികളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. മന്ത്രിയുടെയും നടൻ്റെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. ഇതോടെയാണ് കൃഷ്ണകുമാറിന്റെ ഇടപെടലിനെ പ്രകീർത്തിച്ച് തലസ്ഥാന നഗരത്തിൽ പോസ്റ്ററുകൾ നിറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ബിജെപി ദേശീയ കൗൺസിലിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടതോടെ കൃഷ്ണകുമാർ ബിജെപി സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാത്തയാളായി മാറിയിരുന്നു.അടുത്തയിടെ ബിജെപി ദേശീയധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുത്ത പരിപാടിയിൽ തനിക്ക് വേദിയിൽ ഇടംകിട്ടിയില്ല എന്നാരോപിച്ച് കലഹിക്കുകയും ചെയ്തു. പരിപാടിയിൽ നിന്നിറങ്ങിപ്പോയ കൃഷ്ണകുമാർ, സംസ്ഥാന നേതൃത്വത്തിൽ നിന്നാരും തന്നെ ബന്ധപ്പെട്ടില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. ഇത്തരം അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കൃഷ്ണ കുമാറിനെ വികസന നായകനാക്കുവാനുള്ള നീക്കം നടക്കുന്നത്.