ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ബി.ജെ.പി; സൂചന നൽകി നിലവിലെ പാർട്ടി മാറ്റങ്ങളും

കേരളത്തിൽ എക്കാലവും ബിജെപിയെ ചെറുത്തു നിന്നതിൽ മതന്യൂനപക്ഷങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ക്രൈസ്തവ സമുദായത്തിൽപ്പെട്ട നേതാക്കളെ പാർട്ടിയുടെ ഭാഗമാക്കുന്നതുൾപ്പെടെ പുരോഹിതരുടെ അനുകൂല പ്രസ്താവനകളോടുള്ള പ്രതികരണത്തിൽ വരെ ആ ലക്ഷ്യം പ്രതിഫലിക്കുന്നുണ്ട്. ന്യൂനപക്ഷ സമുദായ പ്രതിനിധികൾ മുമ്പും പാർട്ടിയിലെത്തിയിട്ടുണ്ട്. അതൊന്നും വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന തരത്തിലായിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല കാണുന്നത്.

വിവിധ മതവിഭാഗങ്ങളിൽ നിന്ന് കൃത്യമായി ഇത്ര പേരെവെച്ച് പാർട്ടിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ. അതും ജില്ലാടിസ്ഥാനത്തിൽ. കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ്, മാണി വിഭാഗങ്ങൾ തുടങ്ങിയ പാർട്ടികളിൽ നിന്ന് നേതൃത്വവുമായി അകന്നു നിൽക്കുന്നവരെയാണ് കൂടുതൽ ലക്ഷ്യം വെയ്ക്കുന്നത്. ആ ലക്ഷ്യം അസ്ഥാനത്താകില്ല എന്ന് ബിജെപിക്ക് തോന്നിപ്പിക്കുന്ന തരത്തിലാണ് നിലവിൽ കേരളരാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ.

നിലവിൽ നടക്കുന്ന പാർട്ടിമാറ്റങ്ങൾ നല്ല സൂചനയല്ല നൽകുന്നത്. ജോണി നെല്ലൂർ കേരളാ കോൺഗ്രസ് വിട്ടത് വലിയ വാർത്തയായിരുന്നു. പാർട്ടി വിട്ടതിലും സ്വന്തം പാർട്ടി രൂപീകരിക്കും എന്ന പ്രസ്താവനയിലുമെല്ലാം ഗൂഢലക്ഷ്യങ്ങൾ കാണുന്നതായി പാർട്ടി ചെയർമാൻ തന്നെ പറഞ്ഞിട്ടുണ്ട്. ആ നിഗൂഢത ബിജെപിയുമായി ഒരു അന്തർധാരയെന്ന് സംശയിച്ചാലും തെറ്റ് പറയാനാകില്ല. പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസ് വിട്ട വാർത്തയും ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. പാർട്ടി വിട്ട ഇവരാരും തന്നെ ഇതുവരെ ബിജെപിയോടൊപ്പം ചേരും എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഇത്രയും കാലം ബിജെപി എന്ന പാർട്ടിയോട്, ആ രാഷ്ട്രീയത്തോട് ഉണ്ടായിരുന്ന വിമുഖത അതേ അളവിൽ തന്നെ പ്രകടിപ്പിക്കുന്നില്ല എന്നത് അത്ര നിസ്സാരമായി തള്ളിക്കളയാവുന്ന കാര്യമല്ല.

ഈ വിട്ടുപോകലുകളൊന്നും യുഡിഎഫിനെ ബാധിക്കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. അങ്ങനെ ഏതെങ്കിലും പാർട്ടി വിളിച്ചാൽ ഇറങ്ങിപ്പോകുന്നവർ കോൺഗ്രസുകാരോ കേരള കോൺഗ്രസുകാരോ അല്ലെന്നാണ് സതീശൻ പറയുന്നത്. ആ പറച്ചിലിൽ എത്രകണ്ട് ആത്മവിശ്വാസം ഉണ്ട് എന്ന് സംശയിക്കാം. എന്നാൽ ഈ ഇറങ്ങിപ്പോകലുകൾ എല്ലാം തന്നെ പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

കേരളത്തിലെ മത ന്യൂനപക്ഷങ്ങളിലേക്ക് പ്രത്യേകിച്ചും ക്രിസ്ത്യൻ സമുദായത്തിലേക്കുള്ള ബിജെപിയുടെ ഇടപെടൽ വളരെ വ്യക്തമാണ്. മുൻപില്ലാത്തവണ്ണം മതപുരോഹിതന്മാരുടെ അടുത്ത് സന്ദർശനം നടത്തുകയും, ആഘോഷങ്ങളിൽ പങ്കുചേരുകയും, സന്ദേശമറിയിക്കുകയും ചെയ്തത് രഹസ്യനീക്കമായിരുന്നില്ല. അതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ബിജെപിക്ക് ഇനിയുള്ളത് രഹസ്യഅജണ്ടയല്ല പരസ്യ അജണ്ട തന്നെയാണ്. അത്തരത്തിൽ യാതൊരു മറയുമില്ലാതെ രാഷ്ട്രീയ ഇടപെടൽ നടത്താൻ കേരളത്തിൽ ബിജെപിക്കു കഴിയുന്നവെങ്കിൽ അത് അത്യന്തം അപകടകരവുമാണ്.