നേമത്തെ കണക്ക് തീർക്കാനൊരുങ്ങി ബിജെപി; വടകരയിൽ മുരളീധരൻ മത്സരിച്ചാൽ കരുത്തരെ രംഗത്തിറക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് കെ മുരളീധരനോട് കണക്ക് തീർക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് കുമ്മനത്തെ വീഴ്ത്തി ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച പകയാണ് തീർക്കാനുള്ളത്. മണ്ഡലത്തിൽ വിജയിച്ചത് ശിവൻ കുട്ടിയാണെങ്കിലും ബിജെപി വോട്ടുകൾ ഇല്ലാതാക്കിയത് മുരളീധരനാണെന്ന കാര്യം ബിജെപി ക്യാമ്പിന് ധാരണയുണ്ട്.

ഏതായാലും നേമത്ത് കിട്ടിയ പണി വടകരയിൽ തിരിച്ച് കൊടുക്കാനാണ് ബിജെപി തീരുമാനം. വടകരിൽ മുരളീധരൻ മത്സരിച്ചാൽ കടുത്ത പ്രതിരോധം തീർക്കുവാനാണ് നീക്കം. വടകരയിൽ പോയ വോട്ടുകളടക്കം പരമാവധി ശേഖരിച്ച് ത്രികോണ മത്സരം ഉയർത്തിയാൽ മുരളീ വീഴുമെന്നാണ് പ്രതീക്ഷ. എംടി രമേശ് അടക്കമുള്ള പ്രമുഖരെയാണ് വടകരയിൽ ഇറക്കാനൊരുക്കുന്നത്. കഴിഞ്ഞ തവണ പി. ജയരാജനോടുള്ള പോരിൽ ബിജെപി അനുകൂല വോട്ടുകളും മുരളിക്ക് പോയിരുന്നു.

അതേ സമയം ആറ്റിങ്ങലില്‍ വി മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നേരത്തെ തുടങ്ങി. പത്തനംതിട്ടയില്‍ ഇത്തവണ സാധ്യത കുമ്മനം രാജശേഖരനാണ്. എറണാകുളത്ത് അനില്‍ ആന്‍റണിക്ക് നറുക്ക് വീണേക്കും. പാലക്കാട് സി കഷ്ണകുമാര്‍ തന്നെയാവും. തൃശ്ശൂരില്‍ സുരേഷ് ഗോപി നേരത്തെ തന്നെ സീറ്റുറപ്പിച്ചു. കോഴിക്കോട്ട് ശോഭ സുരേന്ദ്രനും പ്രവര്‍ത്തനം സജീവമാക്കി.

തിരുവനന്തപുരത്ത് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സ്ഥാർത്ഥിയെ പ്രതീക്ഷിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇത്തവണ മത്സരിക്കാൻ സാധ്യത കുറവാണ്. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളി ഇക്കുറി ആലപ്പുഴ ഇറങ്ങണമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ ആവശ്യം. എന്നാൽ തുഷാർ വെള്ളപ്പള്ളി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.