'വൈകി വന്ന തിരിച്ചറിവ്, കോണ്‍ഗ്രസ് അനുകൂലികളായവരെ മാത്രമാണ് ഇതുവരെ സ്വാതന്ത്ര്യ സമര സേനാനികള്‍ ആക്കിയിട്ടുള്ളത്'; ഭാരത് ജോഡോ യാത്ര പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വന്നതില്‍ ബി.ജെ.പി

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും അബദ്ധത്തില്‍ കടന്നുകൂടിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. വൈകിയാണെങ്കിലും രാഹുല്‍ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്നാണ് സവര്‍ക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്.

കോണ്‍ഗ്രസിന് വൈകി വന്ന തിരിച്ചറിവാണിതെന്ന് ബിജെപി വക്താവ് ടോം വടക്കനും പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂലികളായവരെ മാത്രമാണ് ഇതുവരെ സ്വാതന്ത്ര്യ സമര സേനാനികള്‍ ആക്കിയിട്ടുള്ളത്. നേതൃത്വം അമളി പറ്റിയതാണെന്ന് പറഞ്ഞാലും പ്രവര്‍ത്തകര്‍ക്ക് യാഥാര്‍ത്ഥ്യം മനസിലായെന്നും അദ്ദേഹം പ്രതികരിച്ചു.

നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡില്‍ ‘വീര്‍ സവര്‍ക്കറു’ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിന് മുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം വെച്ച് മറച്ചു.

ഫ്ളക്സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. ഫ്ളക്സ് പ്രിന്റിംഗിനായി ഏല്‍പ്പിച്ചപ്പോള്‍ അവരുടെ ഭാഗത്തില്‍നിന്നുണ്ടായ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അത് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിലാണ്. രാവിലെ ആറരയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിലെത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ മേഖലയിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.

തുടര്‍ന്ന് ഐടി പ്രഫഷനുകളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും.

രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.