ബി.ബി.സിക്കായി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വായടപ്പിക്കുന്നു; വിനു വി. ജോണിനെ പിന്തുണച്ച് കെ. സുരേന്ദ്രന്‍

സിപിഎം നേതാവ് എളമരം കരീമിനെ വിമര്‍ശിച്ചതിന് ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ കേസെടുക്കുകയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയും ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

സിപിഎം നേതാക്കളെ വിമര്‍ശിക്കുന്നത് കൊണ്ട് വിനുവിനോട് സര്‍ക്കാര്‍ പക പോക്കുകയാണെന്ന് വ്യക്തമാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തനിക്ക് നേരെ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരെ വായടപ്പിക്കുകയാണ്. ലോകത്താകെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാദ്ധ്യമങ്ങളോടുള്ള സമീപനം തന്നെയാണ് വിനു വി ജോണിന്റെ കാര്യത്തിലും കാണുന്നത്.

മുഖ്യമന്ത്രിയുടെ യാത്രയുടെ പേരില്‍ പൗരാവകാശങ്ങളെ പോലും ചവിട്ടിമെതിക്കുന്ന സര്‍ക്കാര്‍ മാദ്ധ്യമവേട്ട നടത്തി എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഈ ഫാസിസ്റ്റ് നടപടി സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.