നേമം ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന് ബി.ജെ.പി; ആചാര സംരക്ഷക പരിവേഷത്തിൽ ശോഭായെ ഇറക്കിയത് ഗുണമുണ്ടാക്കുമെന്ന് വിലയിരുത്തൽ

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന വിലയിരുത്തലില്‍ ബിജെപി. നേമം ഉള്‍പ്പെടെയുള്ള അഞ്ചു മണ്ഡലങ്ങളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. ബാക്കി മണ്ഡലങ്ങളിൽ ക്രമാനുഗതമായ വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയാകുമെന്ന ആത്മവിശ്വാസത്തിലുമാണ് ബി.ജെ.പി. എന്നാല്‍ ശക്തി കൂട്ടുന്നതില്‍ മാത്രം കാര്യമില്ലെന്നും, സീറ്റു നേടുകയാണ് പ്രധാന ഘടകമെന്നാണ് കേന്ദ്രത്തിൻറെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ
തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷ മുന്നോട്ട് വെയ്ക്കുമ്പോഴും  നേമത്തെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക തന്നെയാണ് പാർട്ടിയ്ക്ക് നിര്‍ണായകം.

അടിയൊഴുക്കുണ്ടാകുമെന്ന ആരോപണം നിലനില്‍ക്കുമ്പോഴും, അടിത്തറ ശക്തമായ നേമത്ത് പാര്‍ട്ടിയുടേതായ വോട്ടുബാങ്കുണ്ട് ബിജെപിക്ക്. 2016നു ശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമം നിന്നത് എന്‍ഡിഎക്കൊപ്പമാണ്. ഈ കണക്കുകളിലൂടെയാണ് നേമം കേരളത്തിലെ ഗുജറാത്താണെന്ന് സധൈര്യം ബിജെപി അവകാശപ്പെടുന്നതും.

അതേസമയം, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും, പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് വോട്ടും തങ്ങളുടെ പെട്ടിയിലായെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് ഇന്നലെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന. അതുകൊണ്ടു തന്നെ അട്ടിമറി വിജയത്തിന് മണ്ഡലം സാക്ഷ്യം വഹിക്കുമെന്നാണ് ബിജെപി വിശ്വാസം.

കഴക്കൂട്ടത്ത് ആചാര സംരക്ഷക പരിവേഷത്തില്‍ ശോഭാ സുരേന്ദ്രനെ ഇറക്കിയത് ഗുണം ചെയ്യുമെന്നാണ് അനുമാനം. എന്‍എസ്എസ് നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട് നേതൃത്വത്തിന്.