തൃക്കാക്കരയില്‍ ബി.ജെ.പിക്ക് അടിത്തറയില്ല; വിജയം വി.ഡി സതീശന്റെ മാത്രം മിടുക്കല്ലെന്ന് പി.സി ജോര്‍ജ്ജ്

തൃക്കാക്കരയില്‍ ബിജെപിക്ക് അടിത്തറയില്ലെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ്. ബിജെപിക്ക് ന്യായമായി ലഭിക്കേണ്ട വോട്ടുകള്‍ പോലും ഉമ തോമസിന് ലഭിച്ചു. പിണറായി വിരുദ്ധതയാണ് വോട്ട് തിരിഞ്ഞുപോയതിന് കാരണം. യുഡിഎഫിന്റെ വിജയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മാത്രം മിടുക്കല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിരുദ്ധതയാണ് മണ്ഡലത്തില്‍ ആഞ്ഞടിച്ചത്. പിണറായി രാജിവെക്കണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. അതേസമയം തൃക്കാക്കരയിലെ ചരിത്ര വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. ജോ ജോസഫിന് എതിരെയല്ല മത്സരിച്ചത്. തന്റെ മത്സരം പിണറായി വിജയനും കൂട്ടര്‍ക്കും എതിരെ ആയിരുന്നു. ഈ വിജയം പിണറായി വിജയന്റെ ദുര്‍ഭരണത്തിനുള്ള കനത്ത തിരിച്ചടിയാണെന്നും വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടുവെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. 2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തന്റെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി.