പ്രധാനമന്ത്രിയെ അവഹേളിച്ചു, നിരവധി ആളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്തിയതുമില്ല; അരുണ്‍ കുമാറിന് എതിരെ ബി.ജെ.പിയുടെ പരാതി

കേരള യൂണിവേഴ്സിറ്റി പ്രൊഫസറും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാര്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്ക് ബിജെപിയുടെ പരാതി. യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന അരുണ്‍കുമാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ബിജെപി വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്‍ പരാതിയില്‍ പറയുന്നു.

നിരവധി ആളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് പോസ്റ്റിന് കമന്റടിച്ചിട്ടും അരുണ്‍ തിരുത്താന്‍ തയ്യാറായില്ല. വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാവാത്തത് കുറ്റകരമാണ്. ഗവര്‍ണ്ണറുടെ കീഴില്‍ വരുന്ന യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അരുണ്‍ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണന്‍ പരാതിയില്‍ വ്യക്തമാക്കി.

പരാതിക്ക് അടിസ്ഥാനമായ അരുണ്‍ കുമാറിന്റെ പരാമര്‍ശം:

ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയാല്‍ കാറ്റില്‍ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവര്‍ക്ക് . ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോള്‍ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിന്റെ ടെമ്പര്‍മെന്റിനെ കുറിച്ചും ടാലന്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോള്‍ ( Disputed by BJP sources and accused WEF for technical glitch) പറയാന്‍ ഒന്നുമില്ലാതെ പകച്ചു നില്‍ക്കുകയാണ് പ്രധാനമന്ത്രി.

Read more

ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗര്‍ കോട്ടയിലെ ജയിലിനുള്ളില്‍ ഇരുന്ന് ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യന്‍ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റര്‍ ഇല്ലാതെ വിയര്‍ക്കുന്ന ഒരാള്‍ നില്‍ക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ രാത്രിയില്‍ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോള്‍ നെഹ്റു തന്റെ വിഖ്യാതമായ ‘Tryst With Destiny’ പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തില്‍ നിന്നാണ്, മിനുട്ടുകള്‍ക്കുള്ളില്‍. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!