‘ബി.ജെ.പിക്ക് പൂജ്യം സീറ്റ്, നേമം ഇത്തവണ പിടിച്ചെടുക്കും’; തരംഗമുണ്ടായാല്‍ നൂറിനു മുകളില്‍ എത്തുമെന്നും സി.പി.എം വിലയിരുത്തൽ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഎം വിലയിരുത്തല്‍. ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയിലെത്തിയ നേമം സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ സിപിഎം വിലയിരുത്തി. ബിജെപി പല മണ്ഡലങ്ങളിലും പ്രചാരണങ്ങളില്‍ മുന്നിലാണെങ്കിലും താഴേതട്ടില്‍ പ്രവര്‍ത്തനം മോശമായിരുന്നുവെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു.

ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലായിരുന്ന ഗുരുവായൂരില്‍ അവരുടെ വോട്ട് അധികം പോള്‍ ചെയ്തിട്ടില്ല. എന്നാല്‍ പോള്‍ ചെയ്ത വോട്ട് ആര്‍ക്കെന്ന് വ്യക്തമല്ല. തലശേരിയില്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്തു. തൃശൂരില്‍ കടുത്ത മത്സരമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണം ബിജെപിക്കുണ്ടായില്ല. ഇതിൻറെയെല്ലാം പ്രതിഫലനം ഫലം വരുമ്പോള്‍ മാത്രമെ അറിയൂവെന്നും പാര്‍ട്ടി വിലയിരുത്തി.

എല്‍ഡിഎഫിന് 80-100 സീറ്റുകള്‍ ലഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15-20 സീറ്റുകള്‍ അധികമായി ലഭിക്കും. ശക്തമായ മത്സരം നടന്ന പല മണ്ഡലങ്ങളിലും ഫലം ഇടതിനൊപ്പം നില്‍ക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്ന് തന്നെയാണ് സിപിഐഎമ്മിന്റേയും വിലയിരുത്തല്‍. എന്നാല്‍ കേരളത്തിന്റെ അധികാരം പിടിക്കുന്ന വിധത്തില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.

Read more

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂര്‍ണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും യോഗം വിലയിരുത്തി. ഒരോ മണ്ഡലങ്ങളിലെയും നിലവിലെ സാഹചര്യം പരിശോധിച്ചാണ് വിലയിരുത്തല്‍.