കൊന്നു കളയുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ ഭീഷണി, സുരേന്ദ്രൻ ഇടപെട്ടില്ല; വനിതാ കൗൺസിലർമാർ പ്രധാനമന്ത്രിക്ക് പരാതി നൽകി

ബി.ജെ.പി നേതാവ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പാലക്കാട് ന​ഗരസഭയിലെ രണ്ട് ബി.ജെ.പി വനിതാ കൗൺസിലർമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി, മുൻ നഗരസഭാ ചെയർപേഴ്‌സൺ പ്രമീള എന്നിവരാണ്‌ മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ പി സ്‌മിതേഷിനെതിരെ പരാതി അയച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കാണ് ഇരുവരും പരാതി നൽകിയത്. ഓഗസ്റ്റ് 26ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അപമാനിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവരുടെ പരാതി. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ഗണേഷിനെയും അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാർ പറയുന്നു.

ബിജെപിയിലെ വനിതകൾക്ക് കമ്മിറ്റിയിൽ പോലും അഭിപ്രായം പറയാനാകുന്നില്ല. നേതാക്കൾ ഭീഷണിപ്പെടുത്തുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.