കരുവന്നൂർ ബാങ്കിൽ നിന്ന് സി.പി.എം സുപ്രധാന രേഖകള്‍ കടത്തിയെന്ന് ബി.ജെ.പി; രേഖകൾ പുറത്തേക്ക് കൊണ്ടു പോയിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ്

കോടികളുടെ വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും സിപിഎം നിർണ്ണായകള്‍ രേഖകള്‍ കടത്തിയെന്ന് ആരോപണവുമായി ബിജെപി രംഗത്ത്. തട്ടിപ്പു നടന്ന ബാങ്കിൽ നിന്നും തന്ത്രപ്രധാന രേഖകൾ കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു. അഡ്സ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലുള്ള ബാങ്കിൽ പ്രവർത്തി സമയം കഴിഞ്ഞ് സിപിഎം പ്രാദേശിക നേതാക്കൾ എത്തിയാണ് കടത്തിയതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. എന്നാൽ പൊലീസ് പരിശോധനയിൽ രേഖകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഐഎം പ്രാദേശിക നേതാക്കൾ ബാങ്കിൽ എത്തിയത്. പ്രവർത്തന സമയം കഴിഞ്ഞ് എത്തിയവർ അരമണിക്കൂറോളം ബാങ്കിൽ തങ്ങിയതായും വായ്പ്പാ തട്ടിപ്പുനടന്ന ബാങ്കിൽ നിന്നും തന്ത്രപ്രധാന രേഖകൾ കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ബിജെപി ആരോപിച്ചു. തുടർന്ന് ബിജെപി പ്രവർത്തകർ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം സ്ഥലത്തെത്തിയ പൊലീസ് ബാങ്കില്‍ പരിശോധന നടത്തി രേഖകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കുന്നതിനായി കരുവന്നൂർ ബാങ്കില്‍ പ്രത്യേക ലോക്കര്‍ പോലുമുണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരിശോധനയില്‍ അനധികൃത വായ്പകള്‍ സംബന്ധിച്ച രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

റബ്‌കോ മൊത്തവ്യാപാര വിതരണത്തിന്റെ മറവിലും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴി മൊത്തവ്യാപാരം നടത്തുന്ന വേളയില്‍ ചില്ലറ വ്യാപാരികളില്‍ നിന്നും പിരിച്ച പണം വരവ് വെച്ചിട്ടില്ലെന്ന ആരോപണവും ഇതിനിടയില്‍ ഉയരുന്നുണ്ട്.