ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; പിന്നില്‍ സി.പി.എമ്മെന്ന് കെ. സുരേന്ദ്രന്‍



ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇതൊരു രാഷ്ട്രീയ കൊലപാതകമാണോ എന്ന് പൊലീസ് അന്വേഷിക്കട്ടെ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ലഹരി മാഫിയയും ക്വട്ടേഷന്‍ സംഘങ്ങളും സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ഇവരെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

ഹരിപ്പാട് കുമാരപുരം വാര്യന്‍കോട് സ്വദേശി ശരത്ചന്ദ്രനാണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കുത്തേറ്റ ശരത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്ദു പ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുളളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.