പി.സി ജോര്‍ജിനെ സന്ദര്‍ശിച്ച് ബിഷപ്പ്: ഫ്രാങ്കോ മുളയ്ക്കല്‍ നന്ദിയുള്ള ആള്‍, ചിലര്‍ക്ക് മതവിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യമെന്ന് പി.സി

കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പിസി ജോര്‍ജിനെ സന്ദര്‍ശിച്ചു. പിസി ജോര്‍ജിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തിയാണ് ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയത്. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനായിട്ടാണ് ബിഷപ്പ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.സി. ജോര്‍ജ് പ്രതികരിച്ചു.

ഇതിന് പിന്നാലെ വാദി ഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പി.സി ജോര്‍ജ് ഉന്നയിച്ചത്. വിധി വന്നതിന് ശേഷം എഐജി ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അയാള്‍ക്ക് ഈ വിഷയത്തില്‍ എന്താണ് ഇത്ര ആവേശമെന്നും മഠത്തില്‍ വച്ച് മദ്യപിക്കുന്നത് കണ്ട അന്വേഷണ ഉദ്യോഗസ്ഥരെ താനാണ് ഓടിച്ചതെന്നും പി.സി ജോര്‍ജ് അവകാശപ്പെട്ടു.

ചിലര്‍ക്ക് മത വിശ്വാസവും, കുടുംബ ബന്ധവും തകര്‍ക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. കുടുംബ ബന്ധം തകര്‍ത്ത് മത വിശ്വാസം തകര്‍ത്താല്‍ മാത്രമേ കമ്മ്യൂണിസം വിജയിക്കൂ എന്ന തെറ്റിദ്ധാരണയാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം പറഞ്ഞു.

പിതാവ് നന്ദിയുള്ള ആളാണെന്നും, സ്‌നേഹപ്രകടനത്തിന് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജും ഭാര്യയും മകന്‍ ഷോണ്‍ ജോര്‍ജും ചേര്‍ന്നാണ് ബിഷപ്പിനെ സ്വീകരിച്ചത്. കുറച്ച് സമയത്തേക്ക് മാത്രമായിരുന്നു കൂടിക്കാഴ്ച.

പി.സി ജോര്‍ജ് നേരത്തെ ബിഷപ്പിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ പിന്തുണയ്ക്കുകയും, ജയിലില്‍ ആയിരുന്ന സമയത്ത് സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.