ബംഗളൂരുവിലെ ലഹരിസംഘവുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണങ്ങളെ തള്ളി ബിനീഷ് കോടിയേരി. മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദിനെ അറിയാമെന്നും പണം കടം നല്‍കിയിട്ടുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. എന്നാല്‍ അനൂപിന്റെ ലഹരിബന്ധങ്ങള്‍ അറിയില്ലെന്നും ബിനീഷ് പ്രതികരിച്ചു. അനൂപിന്റെ അറസ്റ്റ് തന്നെ ഞെട്ടിച്ചെന്നും ബിനീഷ് പറഞ്ഞു.
‘അനൂബ് മുഹമ്മദിനെ അറിയാം. ബെംഗളൂരുവില്‍ ടി ഷര്‍ട്ട് ബിസിനസ് നടത്തുള്ള ആളെന്ന നിലയിലാണ് ആദ്യമായി അറിയുന്നത്. 2015-ല്‍ റെസ്റ്റോറന്റ് തുടങ്ങാന്‍ ഞാന്‍ അടക്കമുള്ള സുഹൃത്തുക്കള്‍ പണം കടം നല്‍കിയിട്ടുണ്ട്. ഞാന്‍ ബെംഗളൂരില്‍ പോവുന്ന സമയങ്ങളില്‍ എനിക്ക് ഹോട്ടലുകള്‍ ബുക്ക് ചെയ്ത് തരാറുണ്ട്. ഇത്തരത്തില്‍ അനൂബിനെ എനിക്ക് വളരെ നന്നായി അറിയാം’.
എന്നാല്‍ മറ്റുള്ളവയെല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവർ തെളിയക്കട്ടെയെന്നും ബിനീഷ് പറഞ്ഞു.
‘കേസില്‍ പിടിക്കപ്പെടുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ്. അനൂബിനെ കുറിച്ച് എനിക്ക് അങ്ങനെയൊരു ധാരണയുണ്ടായിരുന്നില്ല. അതാണ് പക്ഷേ പികെ ഫിറോസ് ഇപ്പോള്‍ ആരോപിക്കാന്‍ ശ്രമിക്കുന്നത്. അത് അവര്‍ തെളിയിച്ചോട്ടെ. അനൂബ് എന്നെ വല്ലപ്പോഴുമൊക്കെ വിളിക്കാറുണ്ടായിരുന്നു. വല്ലപ്പോഴും വിളിക്കുന്ന കൂട്ടത്തില്‍ ജൂലൈ പത്തിന് ചിലപ്പോള്‍ വിളിച്ചിട്ടുണ്ടാവാം’, ബിനീഷ് പറഞ്ഞു.
Read more
ബെംഗലൂരുവില്‍ അറസ്റ്റിലായ ലഹരിസംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും പ്രതിയായ മുഹമ്മദ് അനൂബിന് വേണ്ടി പണം മുടക്കിയത് ബിനീഷാണെന്നുമായിരുന്നു പികെ ഫിറോസിന്റെ ആരോപണം. അനൂപ് മുഹമ്മദ് നാർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ മൊഴിയും പി കെ ഫിറോസ് പുറത്തു വിട്ടായിരുന്നു ഫിറോസ് ആരോപണം ഉന്നയിച്ചത്. കേരളത്തിലെ ചില സിനിമാതാരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവും കള്ളക്കടത്ത് സംഘവുമായും ബന്ധമുണ്ടെന്നും ഫിറോസ് പറഞ്ഞു. കേരളത്തിലെ നൈറ്റ് പാര്‍ട്ടികളിലുള്‍പ്പെടെ അനൂബ് ലഹരി വിതരണം ചെയ്തെന്നും ലോക്ഡൗണിനിടെയും നൈറ്റ് പാര്‍ട്ടികള്‍ നടത്തിയെന്നുമാണ് ഫിറോസ് ഉന്നയിച്ച ആരാേപണം.