പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും, സത്യത്തിനു നിരക്കാത്തതും; വിവാദത്തിൽ പ്രതികരിച്ച് ബിനീഷ് കോടിയേരി

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മകൻ ബിനീഷ് കോടിയേരി. കോടിയേരിയുടെ ശരീരം തിരുവനന്തപുരത്ത് എത്തിച്ചില്ലെന്നും അതിന് പാർട്ടി സമ്മതിച്ചില്ലെന്നും കോടിയേരിയുടെ ഭാര്യ വിനോദിനി പറഞ്ഞതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലാണ് പ്രതികരണം.

അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും, അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണെന്നാണ് ബിനിഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷിക്കുന്നുവെന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രിയപ്പെട്ടവരെ , അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും, അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും, സത്യത്തിനു നിരക്കാത്തതുമാണ്. മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു. അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത്. ഇതിനെ സംബന്ധിച്ച് വളരെ കൃത്യമായി ഞാൻ ചില ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ്. അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ. പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ്. അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എമ്മിനെയും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു.