ബിഗ് ബോസ് ആവേശം വോട്ടായില്ല; തകർന്നു വീണ് അഖിൽ മാരാറും റോബിൻ രാധാകൃഷ്ണനും

റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വന്നു തങ്ങളുടേതായ സ്ഥാനം കൈവരിച്ച വ്യക്തികളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും അഖിൽ മാരാറും. 2026-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളികൾ ആകാംക്ഷയോടെ ഉറ്റുനോക്കിയ രണ്ട് പോരാട്ടങ്ങളായിരുന്നു കുണ്ടറയിലേയും തൃക്കാക്കരയിലേയും മത്സരങ്ങൾ.

എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, ഡിജിറ്റൽ ലോകത്തെ ലൈക്കുകളും കമന്റുകളും വോട്ട് പെട്ടിയിൽ പ്രതിഫലിക്കില്ലെന്ന കയ്പ്പുള്ള സത്യമാണ് ഈ താരങ്ങൾക്ക് നേരിടേണ്ടി വന്നത്.

കുണ്ടറയിൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് ലഭിച്ചത് 87,862 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എസ്.എൽ. സജികുമാറിന് 55,298 വോട്ടുകൾ ലഭിച്ചപ്പോൾ, റോബിൻ രാധാകൃഷ്ണന് നേടാനായത് വെറും 18,996 വോട്ടുകൾ മാത്രമാണ്.

ബിഗ് ബോസ് സീസൺ 5-ലെ വിജയിയായ അഖിൽ മാരാരുടെ സാന്നിധ്യമായിരുന്നു തൃക്കാക്കരയിലെ പ്രധാന ആകർഷണം. ‘ജനങ്ങൾക്ക് എന്നെ അറിയാം, എന്റെ നിലപാടുകൾ അറിയാം’ എന്ന അമിത ആത്മവിശ്വാസത്തോടെയാണ് മാരാർ വോട്ടു തേടിയിറങ്ങിയത്.

എന്നാൽ ഫലം വന്നപ്പോൾ അഖിൽ മാരാർക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് 83,375 വോട്ടുകൾ നേടി 50,211 എന്ന റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ, അഖിൽ മാരാർക്ക് ലഭിച്ചത് വെറും 21,424 വോട്ടുകൾ മാത്രമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പുഷ്പ ദാസ് 33,164 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. തൃക്കാക്കരയുടെ ചരിത്രത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.