'എല്ലാം കോമ്പ്‌ളിമെന്‍സ് ആക്കി'; വിശാല ഹൃദയനായ ആശാനും എസ് രാജേന്ദ്രനും ഒരേ വേദിയില്‍

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ സിപിഎം വിടില്ലെന്ന് പ്രഖ്യാപിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ദേവികുളം നിയോജക മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രന്‍ പങ്കെടുത്തത്. മുതിര്‍ന്ന സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎം പ്രാദേശിക നേതാക്കള്‍ എസ് രാജേന്ദ്രേന് വീട്ടിലെത്തി അംഗത്വം നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും രാജേന്ദ്രന്‍ നിരസിക്കുകയായിരുന്നു. തന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിനെ എതിര്‍ക്കുന്നത് പ്രാദേശിക നേതൃത്വമാണെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രശ്‌നത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയായിരുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ സിപിഎം സസ്‌പെന്റ് ചെയ്തത്. 2023 ജനുവരിയില്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു.