'ഉലയൂതുന്നു പണിക്കത്തി, കൂട്ടുണ്ട് കുനിഞ്ഞ തനു'; ഭഗവല്‍ സിംഗ് ഹൈക്കു കവിതകള്‍ കൊണ്ട് ക്രൂരമുഖം മറച്ച രക്തദാഹി

കോഴഞ്ചേരിക്കടുത്ത് ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ കൊന്ന് നരബലി കൊടുത്ത് കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ പിടിയിലായ ഭഗവല്‍ സിംഗ് നുറുങ്ങു കവിതകളുടെ ആശാന്‍. ഭഗവല്‍ സിംഗിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഹൈക്കു കവിതകളാല്‍ സമ്പന്നമാണ്. നിരവധി ഹൈക്കു കവിതകളാണ് പ്രൊഫൈലില്‍ കാണാനാവുക.

നാല് ദിവസം മുമ്പും ഒരു ഹൈക്കു കവിത ഭഗവല്‍ സിംഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ‘ഉലയൂതുന്നു പണിക്കത്തി, കൂട്ടുണ്ട് കുനിഞ്ഞ തനു’ എന്നാണ് ആ വരികള്‍. കൂടാതെ ഭഗവല്‍ സിംഗ് ഒരു ഇടതു സഹയാത്രികനാണെന്ന സൂചനയും പ്രൊഫൈല്‍ നല്‍കുന്നുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ ചിത്രം പങ്കുവെച്ച് അഭിവാദ്യങ്ങള്‍ സഖാവേ എന്നാണ് ഭഗവല്‍ സിംഗ് കുറിച്ചിരിക്കുന്നത്. 2021 മെയ് മൂന്നിനാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. കൂടാതെ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ഭഗവല്‍ സിംഗ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

നരബലിക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്ത ഏജന്റ് ഷിഹാബും ഭഗവല്‍ സിംഗും തമ്മില്‍ ബന്ധപ്പെടാനിടയാക്കിയത് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് ഷിഹാബ് ഇട്ടിരുന്നു. ഇതു കണ്ടാണ് ഭഗവല്‍ സിംഗും ഭാര്യ ലൈലയും അയാളുമായി ബന്ധപ്പെട്ടത്.

ദമ്പതികളുടെ വിശ്വാസം നേടിയെടുക്കാനായതോടെ സമ്പദ്സമൃദ്ധി നേടാനുള്ള ഏക വഴി നരബലിയാണെന്ന് അവരെ വിശ്വസിപ്പിച്ചു. അതോടെ ബലിനടത്താമെന്ന് ദമ്പതികള്‍ സമ്മതിക്കുകയായിരുന്നു. മുന്നൊരുക്കള്‍ നടത്താനെന്ന പേരില്‍ ഇയാള്‍ ദമ്പതികളില്‍ നിന്ന് വന്‍തുക കൈക്കലാക്കുകയും ചെയ്‌തെന്നാണ് വിവരം.

ഇതിനുശേഷമാണ് ബലിയര്‍പ്പിക്കാനുള്ള സ്ത്രീകളെ ഷിഹാബ് കണ്ടെത്തുന്നത്. ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി. മന്ത്രവാദം വേണ്ടത്ര ഏശിയില്ലെന്നും ഒരാളെ കൂടി ബലി കൊടുക്കണം എന്നും ഷിഹാബ് പറഞ്ഞു. തുടര്‍ന്നാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്തംബര്‍ 26നു കടത്തിക്കൊണ്ടുപോയതും ബലിനല്‍കിയതും.