ബെവ്‌കോയ്ക്ക് റെക്കോഡ് തന്നെ ക്രിസ്മസിനും, മൂന്ന് ദിവസം കൊണ്ട് വിറ്റത് 154 കോടിയുടെ മദ്യം; വില്‍പനയില്‍ ചാലക്കുടി ഒന്നാമത്

ഓരോ ഉല്‍സവ സീസണിലും റെക്കോര്‍ഡ് തിരുത്തുന്ന ചരിത്രം ആവര്‍ത്തിച്ച് ബെവ്‌കോ. ഇക്കുറി ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പന തന്നെയാണ് ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഉണ്ടായിരിക്കുന്നത്. ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പന നടത്തി കോടികള്‍ വരുമാനം നേടിയ ബെവ്‌കോ ക്രിസ്മസിനും മലയാളികളുടെ മദ്യാസക്തിയില്‍ റെക്കോര്‍ഡ് വില്‍പന നടത്തി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്.

ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് കേരളത്തില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് ബെവ്‌കോ വിറ്റത്. 22, 23 തിയ്യതികളില്‍ 84.04 കോടി രൂപയുടെ മദ്യവും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റുപോയി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 75 കോടി രൂപയുടെ മദ്യവില്‍പ്പനയായിരുന്നു നടന്നത്.

മദ്യ വില്‍പനയുടെ കാര്യത്തില്‍ ഇക്കുറി ഒന്നാം സ്ഥാനത്ത് ബെവ്‌കോയുടെ ചാലക്കുടി ഔട്ട്‌ലെറ്റാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടി ഔട്ടിലെറ്റിലൂടെ വിറ്റത്. രണ്ടാം സ്ഥാനത്ത് കോട്ടയത്തെ ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റും മൂന്നാം സ്ഥാനത്ത് തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുമാണ്.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് മദ്യ വില്‍പ്പനയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് നോര്‍ത്ത് പറവൂരിലെ ഔട്ട്‌ലെറ്റുമാണ്. ഇക്കുറി ഓണക്കാലത്തെ 10 ദിവസം കൊണ്ട് കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പനയായിരുന്നു നടന്നത്. 757 കോടി രൂപയുടെ മദ്യം ഓണക്കാലത്ത് ബീവറേജസ് വഴി വിറ്റുപോയി. ഓരോ ഉത്സവ സീസണുകളിലും റെക്കോര്‍ഡ് തിരുത്തി എഴുതുന്ന പതിവ് ബീവറേജസ് കോര്‍പറേഷന്‍ ആവര്‍ത്തിക്കുകയാണ്.