ബിനോയ് കോടിയേരിക്ക് എതിരെ മാനഭംഗ കേസ്, പരാതി നിഷേധിച്ച് ബിനോയ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈയില്‍ മാനംഭംഗ കേസ്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലിക്കാരിയും ബിഹാര്‍ സ്വദേശിനിയുമായ യുവതിയാണ് പരാതി നല്‍കിയത്.

ബിനോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 2009 മുതല്‍ 2018 വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

അതേ സമയം തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേസെന്നും ബിനോയ് പ്രതികരിച്ചു.
പരാതിക്കാരിയെ അറിയാം, അഭിഭാഷകനുമായി സംസാരിച്ച് വിശദീകരണം നല്‍കാമെന്നും ബിനോയ് പറഞ്ഞു.

ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയെ, അവിടെ വെച്ചാണ് പരിചയപ്പെടുന്നതെന്നും ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതിയുടെ പരാതിയിലുണ്ട്.

ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും യുവതി പറയുന്നു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാപിതാക്കള്‍ക്കും ബിനോയ് ഉറപ്പു നല്‍കിയിരുന്നു. 2010- ല്‍ അന്ധേരിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിപ്പിച്ചു. ബിനോയ് പതിവായി അവിടെ വന്നുപോകും. എല്ലാ മാസവും പണം അയച്ചു തന്നിരുന്നു. എന്നാല്‍ 2015- ലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയത്. 2018- ലാണ് ബിനോയ് വിവാഹിതനാണെന്ന് മനസിലാക്കുന്നതെന്നും യുവതി പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.