ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ; യുവതി എഴുതി നല്‍കിയത് പുതിയ വാദഗതികള്‍

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഇന്ന് വിധി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. അതേസമയം പുതിയ വാദഗതികള്‍ യുവതി അഭിഭാഷകന്‍ വഴി എഴുതി നല്‍കിയതും കോടതി പരിശോധിക്കും. പ്രതിഭാഗത്തിനും വാദം നല്‍കാമെന്നും മുംബൈ ദിന്‍ദോഷി കോടതി പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി യുവതി ഹാജരാക്കിയ രേഖകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നു. അതാണ് വീണ്ടും നാളേക്ക് മാറ്റിയിരിക്കുന്നത്.

ബിനോയിക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറച്ചുവെച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകന്‍ നേരത്തെ വാദിച്ചത്. യുവതി  ബിനോയിക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത് അഞ്ച് കോടി രൂപ വേണമെന്നായിരുന്നു. മാത്രവുമല്ല, വിവാഹം കഴിച്ചുവെന്നും അതിനുള്ള രേഖകളും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാമത് പൊലീസിന് നല്‍കിയ പരാതിയിലുള്ളത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ്. ഇതിലെ വൈരുദ്ധ്യങ്ങളാണ് അഭിഭാഷകന്‍ എടുത്തു പറഞ്ഞത്. വിവാഹം കഴിച്ചുവെങ്കില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാന വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ബിനോയ് കോടിയേരിയെ പിടികൂടാന്‍ സാധിച്ചില്ലെന്നും രാഷ്ട്രീയ നേതാവിന്റെ മകനാണെന്നും കോടതിയില്‍ നേരത്തെ വാദിച്ചിരുന്നു.

Read more

കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പരാതി നല്‍കിയ യുവതി ബിനോയ് കോടിയേരിക്കെതിരെയുള്ള തെളിവുകള്‍ എല്ലാം പൊലീസിനു നേരത്തെ തന്നെ കൈമാറിയിരുന്നു. പാസ്പോര്‍ട്ട്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ ഇതില്‍ പെടും. യുവതിയുടെ പാസ്പോര്‍ട്ടിലും ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. 2014- ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. അതിന് മുമ്പുണ്ടായിരുന്ന പാസ്പോര്‍ട്ടില്‍ യുവതിയുടെ അച്ഛന്റെ പേരാണുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കാനാവുകയുള്ളൂ. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്പോര്‍ട്ട് എടുത്തിരിക്കുന്നത്. ബിനോയിയുടെ അറിവോടെയാണ് പാസ്പോര്‍ട്ട് എടുത്തിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം.