ബേലൂർ മഖ്നയെ വെടിവെച്ചു കൊല്ലാനാകില്ലെന്ന് ഹൈക്കോടതി; കേരളവും കർണാടകയും ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കാൻ നിർദേശം

ബേലൂർ മഖ്ന എന്ന കാട്ടാനയെ വെടിവെച്ചുകൊല്ലാൻ കളക്ടർക്ക് ഉത്തരവ് നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. ആനയെ മയക്കുവെടിവെക്കാൻ കർണാടകയുമായി ചേർന്ന് സംയുക്ത കർമ്മപദ്ധതി തയ്യാറാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വയനാട്ടിലെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങുമെന്ന് ഉറപ്പായാൽ ഉചിതമായ സ്ഥലത്തുവെച്ച് മയക്കുവെടിവെക്കാമെന്നും കോടതി പറഞ്ഞു.

ആനശല്യവും വന്യമൃഗശല്യവും കൂടിവരുന്ന സാഹചര്യത്തിൽ തമിഴ്നാട്, കേരള, കർണാടക വനംവകുപ്പുകൾ സംയുക്തമായി ഒരു സമിതി രൂപവത്കരിക്കണമെന്നും വന്യജീവി ശല്യം തടയുന്നതിന് സംയുക്തമായി നീങ്ങണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആനയെ പിടികൂടാൻ വനംവകുപ്പ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ആന കർണാടക വനാതിർത്തിയിലേക്കും കേരള വനാതിർത്തിയിലേക്കും മാറിമാറി സഞ്ചരിക്കുകയാണ്. ഇത് മയക്കുവെടി വെക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം.

നിലവിലെ ഓപ്പറേഷന് ചില തടസങ്ങളുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉൾക്കാട്ടിലേക്ക് കടന്ന് ആനയെ മയക്കുവെടി വെക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കാർണാടക അതിർത്തിയിലേക്ക് ആന നീങ്ങിയാൽ അവിടെച്ചെന്ന് മയക്കുവെടിവെക്കാൻ കേരള വനംവകുപ്പിന് നിയമപരമായി സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബേലൂർ മഖ്ന എന്ന ആനയെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടണമെന്ന് വയനാട്ടിൽ ആവശ്യമുയർന്നിരുന്നു. തുടർന്നാണ് ജനങ്ങളുടെ ആവശ്യം വയനാട് കളക്ടർ കോടതിയിൽ അറിയിച്ചത്. സിആർപിസി 131 പ്രകാരം വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ ആവശ്യപ്പെടുന്നുണ്ടെന്നും കളക്ടർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, ആനയെ വെടിവെച്ചുകൊല്ലാൻ ജില്ലാ കളക്ടർക്ക് ഉത്തരവിടാൻ നിയമപരമായി സാധ്യമല്ലെന്നാണ് കോടതിയുടെ ഉത്തരവ്.