കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതര പിഴവുകൾ തുടർന്ന് യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. എളുപ്പത്തിൽ വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു.അടിയന്തര ശസ്ത്രക്രിയ അല്ലല്ലോ നടത്തിയതെന്നും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ളതല്ലേ എന്നും മന്ത്രി ചോദിച്ചു.
ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർ തന്നെയാണോയെന്ന് അന്വേഷിച്ചിട്ട് പോകണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ ശസ്ത്രക്രിയ ചെയ്തവരുടെ അനുഭവങ്ങൾ കണക്കിലെടുക്കണമായിരുന്നു. ഇത്തരം ശസ്ത്രക്രിയയുടെ പരിണിത ഫലങ്ങൾ നമ്മൾ അറിഞ്ഞിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ പിഴവ് സംഭവിച്ചതിനെ തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റിയത്. കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്.
പ്രസവത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ് കുറയ്ക്കാൻ, പരസ്യം കണ്ടാണ് നീതു കോസ്മറ്റിക് ആശുപത്രിയുമായി ബന്ധപ്പെടുന്നത്. 5 ലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയക്കായി നീതുവിൽനിന്ന് ആശുപത്രി ആവശ്യപ്പെട്ടത്. ആദ്യം യുവതി പിൻമാറിയെങ്കിലും മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് പിന്നീട് ആശുപത്രിയിൽ നിന്നും നീതുവിനെ ബന്ധപ്പെടുകയായിരുന്നു.