ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാനൊരുങ്ങുന്നു; ബാറുടമകള്‍ ദീര്‍ഘകാല ആവശ്യം പരിഗണിച്ചേക്കും; അടുത്ത മന്ത്രിസഭായോഗത്തിനുശേഷം തീരുമാനം

സംസ്ഥാനത്തു ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെയാണ് ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇത് രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെയാക്കിമാറ്റാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്് അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിച്ചേക്കും. ബാറുടമകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്.

ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഇപ്പോള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാം. അതേസമയം അതിനു സമീപപ്രദേശത്തുള്ള ബാറുകള്‍ക്ക് ഇതു ബാധകമായിരുന്നില്ല. ഇതില്‍ ബാറുടമകള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് എല്ലാ ബാറുകളുടെയും പ്രവര്‍ത്തന സമയം നീട്ടാനുള്ള ആലോചന.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ കൂടുതല്‍ വ്യാപകമാക്കാനും പദ്ധതിയുണ്ട്. നിലവില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കാം. ഇത് പുലര്‍ച്ചെ മൂന്നുമണിവരെ നീട്ടിയേക്കുമെന്നും സൂചനയുണ്ട്. ബിസിനസ് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Read more

ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ചകള്‍, മേളകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി പുലര്‍ച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാര്‍ ലൈസന്‍സുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്‌കോ ഔട്ലെറ്റുകള്‍ക്കു പുറമേയാണിത്.